
കാരക്കാസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ഉണ്ടായ ഭൂചലനത്തിൽ 32പേർ മരിച്ചെന്ന് റിപ്പോർട്ട്. 700 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു. മിനിട്ടുകളുടെ വ്യത്യാസത്തിൽ തുടർച്ചയായി ശക്തമായ രണ്ട് ഭൂചലനങ്ങളാണ് വെനസ്വേലയിൽ ഉണ്ടായത്.
വ്യാപക നാശനഷ്ടങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാരക്കാസിൽ കെട്ടിടങ്ങളും മതിലുകളും തകർന്നുവീണു. നഗരത്തിലെ പല ഭാഗങ്ങളിലും വെെദ്യുതി ബന്ധവും മൊബൈൽ നെറ്റ്‌വർക്കുകളും പൂർണമായി വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. തുടർചലനങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ തകർന്ന കെട്ടിടങ്ങൾക്കുള്ളിലേക്ക് പ്രവേശിക്കരുതെന്നും സുരക്ഷിതമായ സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ കർശന നിർദേശം നൽകി.
ആദ്യ ഭൂചലനം റിക്ടർ സ്കെയിലിൽ 7.1 തീവ്രതയാണ് രേഖപ്പെടുത്തിയത്. കാരക്കാസിന് ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറ് കരീബിയൻ തീരദേശ നഗരമായ മൊറോണിന് പടിഞ്ഞാറ് ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഇതിനുശേഷമാണ് 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനം രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. മൊറോണിന് തെക്ക് പടിഞ്ഞാറ് 16 കിലോമീറ്റർ അകലെ 10 കിലോമീറ്റർ ആഴത്തിലായിരുന്നു രണ്ടാമത്തെ പ്രഭവകേന്ദ്രം. ഒരു നൂറ്റാണ്ടിനിടയിൽ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ് ഇത്. ഭൂചലനത്തിന് പിന്നാലെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭത്തിനും സുനാമി തിരമാലകൾക്കും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മരണസംഖ്യ 10,000 മുതൽ ഒരു ലക്ഷം വരെയാകാൻ സാദ്ധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ ആശങ്ക പ്രകടിപ്പിച്ചു.
വെനസ്വേലയിലുണ്ടായ ഭൂചലനത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഇന്ത്യയ്ക്ക് വേണ്ടി അനുശോചനം അറിയിക്കുന്നുവെന്നും സാദ്ധ്യമായ എല്ലാ സഹായങ്ങളും നൽകാൻ തയ്യാറാണെന്നും മോദി തന്റെ എക്സ് പേജിലൂടെ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |