
മസ്കറ്റ്: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിന് പിന്നാലെ ഒമാൻ തീരത്ത് പുതിയൊരു കപ്പൽ ആക്രമണം കൂടി റിപ്പോർട്ട് ചെയ്തു. ഷിനാസ് തുറമുഖത്തിന് സമീപമാണ് കപ്പൽ ആക്രമിക്കപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. കപ്പൽ ആക്രമിക്കപ്പെട്ടതായി മസ്കറ്റിലെ ഇന്ത്യൻ എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടന്നും ഇന്ത്യൻ എംബസി അറിയിച്ചു.
എം ടി ജൽവീർ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ആക്രമിക്കപ്പെട്ട് നിമിഷങ്ങൾക്കകം കപ്പലിലെ ജീവനക്കാരൻ എഞ്ചിൻ റൂമിൽ തീപിടുത്തമുണ്ടെന്ന് തുറമുഖ അധികൃതരെ അറിയിക്കുന്ന വീഡിയോയാണ് പുറത്ത് വന്നത്. തങ്ങൾ സുരക്ഷിതരാണെന്നും എന്നാൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുമാണ് സന്ദേശത്തിൽ ഉള്ളത്. കപ്പലിൽ 20 ജീവനക്കാരാണ് ഉണ്ടായിരുന്നതെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഒമാൻ റോയൽ നേവിയുടെ സഹായത്തോടെ ജീവനക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഏകോപിപ്പിക്കുന്നുണ്ടെന്നും ഉടൻ പൂർത്തിയാകുമെന്നും എംബസി അറിയിച്ചു.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് കപ്പലുകൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ അതീവ ഗൗരവതരമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ഇന്നലെ ഒമാൻ ഉൾക്കടലിൽ ടാങ്കർ സെറ്റെബെല്ലോയ്ക്ക് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു, ഈ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുതിയ കപ്പൽ ആക്രമണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഗൾഫ് മേഖലയിൽ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങൾ പ്രവാസികളിൽ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിമാനത്താവളങ്ങളിലുണ്ടായ ഡ്രോൺ ആക്രമണവും വ്യോമപാത അടയ്ക്കലും മലയാളികൾ അടങ്ങുന്ന പ്രവാസി സമൂഹത്തിന് കനത്ത തിരിച്ചടിയാണ് നൽകുന്നത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് നിരവധി വിമാനങ്ങൾ വഴിതിരിച്ച് വിടുകയും റദ്ദാക്കുകയും ചെയ്യുന്നത് ഗൾഫ് മേഖലകളിൽ ആശങ്ക സൃഷ്ടിച്ചതിന് പിന്നാലെയാണ് ഇന്ത്യാക്കാർ ജീവനക്കാരായുള്ള കപ്പലുകൾക്ക് നേരെയുള്ള ആക്രമണം പതിവാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |