
കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ സലിം കുമാറിന്റെ വിയോഗവാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെ ഇന്നലെ രാത്രി 10.45നായിരുന്നു അന്ത്യം. ഇന്നലെ പുലർച്ചെ ഡയാലിസിസിനാണ് ആശുപത്രിയിൽ എത്തിച്ചത്. ഡയാലിസിസിനിടെ രക്തസമ്മർദ്ദം താഴ്ന്നത് ഹൃദയാഘാതത്തിന് കാരണമായി. അപ്പോൾത്തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി. ശ്വാസകോശത്തിൽ കാൻസർ ബാധയും കണ്ടെത്തിയതിനാൽ ചികിത്സ സങ്കീർണമായിരുന്നു.
ഇന്ന് രാവിലെ സലിം കുമാറിന്റെ മൃതദേഹം പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് വച്ചു. ആയിരക്കണക്കിന് പേരാണ് നടനെ അവസാനമായി കാണാൻ ഇവിടേക്ക് എത്തുന്നത്. രാഷ്ട്രീയ നേതാക്കളും നടീനടന്മാരും പറവൂരിൽ എത്തിയിട്ടുണ്ട്. എന്നാൽ മോഹൻലാലിനും മമ്മൂട്ടിയ്ക്കും ഇവിടെ എത്താൻ കഴിയില്ലെന്ന് അറിയിച്ചിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹിയും ചലച്ചിത്ര നിർമാതാവുമായ ആന്റോ ജോസഫ്.
'10.43നാണ് മരണം സ്ഥിരീകരിച്ചത്. രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ നിന്ന് ഭൗതികശരീരം നോർത്ത് പറവൂരിലേക്ക് കൊണ്ടുവന്നു. പറവൂർ ടൗൺഹാളിൽ പൊതുദർശനം. അതിനുശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ ഭൗതികശരീരം നോർത്ത് പറവൂരിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകും. വെെകുന്നേരം മൂന്നര മണിയോടെ വീട്ടിൽവച്ച് അന്ത്യകർമ്മങ്ങൾ ആരംഭിക്കും. മുഖ്യമന്ത്രി വി ഡി സതീശൻ പറവൂരിലെത്തും. മോഹൻലാലും മമ്മൂട്ടിയും സ്ഥലത്തില്ല. ഒരാൾ വിദേശത്താണ്. ഒരാൾ ഷൂട്ടിംഗിലാണ്. അതുകൊണ്ട് രണ്ടുപേർക്കും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല. ബാക്കി ഇൻഡസ്ട്രിയിലെ എല്ലാവരും എത്തും'- ആന്റോ ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |