
തിരുവനന്തപുരം : ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് ഡോ. കെ.ജെ. റീനയെ മാറ്റിയ ഉത്തരവ് റദ്ദാക്കിയ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെ ഉത്തരവിൽ പ്രതികരിച്ച് മന്ത്രി കെ. മുരളീധരൻ. തൊരപ്പൻ പണി കാണിക്കുന്ന ആരെയും ഈ കസേരയിൽ ഇരുത്തില്ലെന്ന് മുരളീധരൻ പറഞ്ഞു. സർക്കാരിനെ അനുസരിക്കാത്തവർ തന്റെ കാലത്ത് തുടരില്ലെന്നും അദ്ദേഹം ആവർത്തിച്ചു. റീന തൊരപ്പൻ പണി നടത്തിയോ എന്ന് മേൽകോടതിയിൽ പറഞ്ഞോളാമെന്നും മന്ത്രി വ്യക്തമാക്കി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് സംബന്ധിച്ച് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾ പിണറായി രാജിവച്ചോ, ഇത് തിരിച്ചടിയല്ല, മേലെ കോടതിയുണ്ട്. ഭരണപരമായ കാര്യങ്ങളിൽ ചില തീരുമാനങ്ങൾ ഉണ്ടാകും. മുകളിൽ സ്ഥാപനങ്ങൾ ഉണ്ടല്ലോ, സെഷൻസ് കോടതി തൂക്കിക്കൊല്ലാൻ വിധിച്ചാൽ അതിന് മുകളിൽ ഹൈക്കോടതിയുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ.കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവ് തിരുവനന്തപുരം അഡിമിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. നീതി നിഷേധം ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ഡോ. റീന നൽകിയ പരാതിയിലാണ് നടപടി. സിസ്റ്റത്തിനെതിരെ പ്രവർത്തിച്ചത് കൊണ്ടാണ് ഡോ. റീനയ്‌ക്കെതിരെ നടപടിയെടുത്തതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ നേരത്തെ പ്രതികരിച്ചിരുന്നു. സർക്കാരുമായി ആലോചിക്കാതെ ഡോ.റീന പ്രവർത്തിച്ചുവെന്നാണ് ആരോഗ്യവകുപ്പ് ആരോപിക്കുന്നത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ആരോഗ്യവകുപ്പ് ഡയറക്ടറായി ഇവർ സ്ഥാനമേൽക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്ന് എറണാകുളം പബ്ലിക് ഹെൽത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് ഡോ.റീനയെ നിയമിച്ചത്. അഡീഷണൽ (ഫാമിലി വെൽഫെയർ) ഡയറക്ടറായ ഡോ. വി മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ ചുമതല നൽകിയിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |