
തിരുവനന്തപുരം: കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ കനക്കുന്നു. ഇന്ന് പുലർച്ചെ മുതൽ പല സ്ഥലങ്ങളിലും മഴ തുടർച്ചയായി നിന്നുപെയ്യുകയാണ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം തിരുവനന്തപുരം സിറ്റിയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തിരുവനന്തപുരം ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
വരുന്ന മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, ഇടുക്കി,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മി.മി മുതൽ 204.4 മി.മി വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴഎന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
സംസ്ഥാനത്ത് പലയിടത്തും ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം ഉണ്ടായി. തൃശൂർ എരുമപ്പെട്ടിയിൽ വീടിന്റെ മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ആർക്കും പരിക്കില്ല. തിരുവനന്തപുരത്ത് കനത്ത മഴയിൽ പട്ടം ഗേൾസ് സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണു. ക്ലാസ് മുറിയോട് ചേർന്ന മതിലാണ് ഇടിഞ്ഞത്. സ്കൂൾ തുറക്കുന്നതിന് മുന്നേ ആയതിനാൽ വലിയ അപകടം ഒഴിവായി. പത്തനംതിട്ട കൂടൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് മുകളിലേക്ക് ഇന്ന് പുലർച്ചെ വലിയ ആൽമരം കടപുഴകി വീണു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |