
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് ഗതാഗത മന്ത്രി സി പി ജോൺ. എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര ഉറപ്പാക്കുമെന്നും എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ലെന്നും സി പി ജോൺ കൂട്ടിച്ചേർത്തു. മന്ത്രിസഭായോഗത്തിന് ശേഷം പദ്ധതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കും. സൗജന്യ യാത്രാ ഓഡിനറിയിൽ മാത്രമാണെങ്കിൽ 712 കോടി രൂപയാകും. ഈ പണം കെഎസ്ആർടിസിക്ക് സർക്കാർ നൽകും. കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്ന് അത് കൊടുക്കാൻ കഴിയില്ല. കാരണം കെഎസ്ആർടിസി ഇപ്പോൾ തന്നെ നഷ്ടത്തിലാണ്. 15-ാം തീയതി മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും.
പദ്ധതി നടപ്പിലാക്കിയാൽ മാത്രമെ എന്താണ് സംഭവിക്കുക എന്ന് മനസിലാക്കാൻ കഴിയൂ. സൗജന്യയാത്രയുടെ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് കെഎസ്ആർടിസിക്ക് ആശങ്ക വേണ്ട. നഷ്ടം നികത്തുന്നത് പഠിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓർഡിനറിയിൽ മാത്രമാണ് സൗജന്യയാത്രയെന്ന് ഞാൻ പറഞ്ഞിട്ടില്ല. അത് 10-ാം തീയതി പറയാം. പദ്ധതി നടപ്പിലാക്കിയാൽ യാത്രക്കാരുടെ എണ്ണം കൂടുമോയെന്ന് അറിയില്ല. നമ്മുക്ക് നോക്കാം. 10-ാം തീയതിയാണ് മന്ത്രിസഭായോഗം നടക്കുന്നത്. അതിനുശേഷം പദ്ധതി സംബന്ധിച്ച ബാക്കി കാര്യങ്ങൾ വ്യക്തമാക്കും'- സി പി ജോൺ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |