
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ പ്രതികരണവുമായി എക്സൈസ് മന്ത്രി എം.ലിജു. ഇക്കാര്യത്തിൽ എക്സൈസ് വകുപ്പ് നയപരമായ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ലിജു പറഞ്ഞു. നിലവിൽ ജി.എസ്.ടി വകുപ്പ് സെയിൽടാക്സ് സംബന്ധിച്ച് നിലവിൽ ഉണ്ടായിരുന്നതിൽ നിന്ന് ഒരു റേറ്റ് ഫിക്സ് ചെയ്തിട്ടുണ്ട്. അല്ലാതെ മറ്റൊരു തീരുമാനവും എടുത്തിട്ടില്ല. സർക്കാരിന്റെ അബ്കാരി നയം സംബന്ധിച്ച് നിയമസഭാ സമ്മേളനത്തിന് ശേഷം ചർച്ചനടത്തും, എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷമാകും പുതിയ മദ്യനയം യു.ഡി.എഫ് സർക്കാർ പ്രഖ്യാപിക്കുക,. ഇപ്പോഴുള്ളത് നികുതിയുമായി ബന്ധപ്പെട്ട തീരുമാനമാണെന്നും മന്ത്രി വ്യക്തമാക്കി,
0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തെ വീര്യം കുറഞ്ഞ മദ്യമായി ക്ലാസിഫൈ ചെയ്തത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ്. കേരളത്തിൽ ഹോർട്ടി വൈൻ ഉത്പാദിപ്പിക്കാനും എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചിരുന്നു. അത്തരത്തിൽ മദ്യം ഉത്പാദിപ്പിക്കാനുള്ള ഡിസ്റ്റിലറികൾക്ക് അനുമതി നൽകാനുള്ള തീരുമാനമെടുത്തതും എൽ.ഡി.എഫ് സർക്കാരാണ്. എൽ.ഡി.എഫ് ഇപ്പോൾ അതിനെ കുറ്റപ്പെടുത്തുന്നതിന് പിന്നിലെ സാംഗത്യം എന്താണെന്നും മന്ത്രി ചോദിച്ചു.
അതേസമയം മദ്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾക്ക് ആശ്വാസം പകരുന്ന നടപടികളോ നികുതിയിളവുകളോ കൈക്കൊള്ളാത്തവർ മദ്യത്തിന് മാത്രം നികുതിയിളവ് നൽകിയത് എന്തിനാണെന്ന് പിണറായി വിജയൻ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |