
ന്യൂഡൽഹി: ഒരിടവേളയ്‌ക്ക് ശേഷം രാജ്യത്ത് വീണ്ടും തെക്കുപടിഞ്ഞാറൻ കാലവർഷം സജീവമാകുന്നതായി റിപ്പോർട്ട്. മദ്ധ്യ ഇന്ത്യയിൽ മഴമേഘങ്ങൾ ശക്തിപ്രാപിക്കുന്നതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. വരുന്ന ആഴ്‌ചയിൽ രാജ്യത്ത് ഏറ്റവുമധികം മഴ ലഭിക്കുന്നത് കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ജൂൺ 19 മുതൽ 23വരെ കേരളം, മാഹി എന്നിവിടങ്ങളിൽ ശക്തമായ മഴയ്‌ക്കും തമിഴ്‌നാട്, പുതുച്ചേരി, കാരയ്‌ക്കൽ മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കും സാദ്ധ്യതയുണ്ട്. കർണാടക തീരപ്രദേശങ്ങളിൽ ജൂൺ 21 മുതൽ 25 വരെയും, വടക്ക് - തെക്കൻ ഉൾനാടൻ കർണാടകയിൽ ജൂൺ 22,23 തീയതികളിലും കനത്ത മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. ലക്ഷദ്വീപിൽ ജൂൺ 21ന് ശക്തമായ മഴ ലഭിച്ചേക്കും. വടക്ക്, മദ്ധ്യ ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇനിയും മഴ ലഭിച്ചിട്ടില്ല. എന്നാൽ, ഇടയ്‌ക്കിടെ ഉണ്ടാകുന്ന മേഘാവൃതമായ അന്തരീക്ഷം വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.
ജൂൺ 19 മുതൽ 25 വരെ ഛത്തീസ്‌ഗഡ്, കിഴക്ക് - പടിഞ്ഞാറൻ മദ്ധ്യപ്രദേശ്, വിദർഭ എന്നിവിടങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. പടിഞ്ഞാറൻ മദ്ധ്യപ്രദേശിൽ ജൂൺ 19,20 തീയതികളിൽ മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ അതിശക്തമായ കാറ്റുവീശാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെ ജൂൺ 23 വരെ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും സാദ്ധ്യതയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |