
അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ
കൊച്ചി: വിനോദ യാത്ര പോയ അദ്ധ്യാപകരടക്കം 10 പേർ കൊല്ലപ്പെട്ട വാൽപ്പാറ വാഹനാപകടത്തിന് പ്രധാന കാരണം ഡ്രൈവറുടെ പരിചയക്കുറവാണെന്ന് മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ഹെയർപിൻ വളവുകൾ ഇറങ്ങുമ്പോൾ ഗിയർ ഡൗൺ ചെയ്ത് എൻജിൻ മുഖേന വേഗത നിയന്ത്രിക്കുന്നതിനു പകരം, നിരന്തരം ബ്രേക്ക് ചവിട്ടിയത് പിഴവായി. ബ്രേക്ക് ഫെയ്‌ഡിംഗുണ്ടായി വളവിൽ വാഹനം നിയന്ത്രണം വിട്ടതായും റിപ്പോർട്ടിൽ പറയുന്നു.
ഡ്രൈവർക്ക് മലയോര മേഖലയിൽ വാഹനം ഓടിക്കുന്നതിൽ പരിചയക്കുറവുണ്ടായിരുന്നു. അപകടമുണ്ടായ സ്ഥലത്തെ സംരക്ഷണ ഭിത്തിക്ക് ഉയരം കുറവായിരുന്നതിനാൽ വാഹനം താഴ്ചയിലേക്ക് മറിയുന്നത് തടയാനായില്ല. തെളിവുകളും സാഹചര്യങ്ങളും വിലയിരുത്തുമ്പോൾ ഡ്രൈവറുടെ അശ്രദ്ധയും സുരക്ഷിതമല്ലാത്ത ഡ്രൈവിംഗുമാണ് അപകടത്തിനിടയാക്കിയതെന്നും പാലക്കാട് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് വിംഗ് എം.വി.ഐ കെ.കെ. അജിത്കുമാർ ഫയൽ ചെയ്ത റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം സംബന്ധിച്ച് സ്വമേധയാ എടുത്ത ഹർജിയാണ് പരിഗണനയിലുള്ളത്.
മലപ്പുറം പാങ്ങ് പള്ളിപ്പറമ്പത്ത് എൽ.പി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘമാണ് ഏപ്രിൽ 17ന് അപകടത്തിൽപ്പെട്ടത്. വാൽപ്പാറയിൽ നിന്ന് പൊളാച്ചിയിലേയ്ക്ക് പോകും വഴി 13-ാം ഹെയർപിൻ വളവിൽ നിന്ന് റോഡ് ബാരിയറിൽ ഇടിച്ച് ടെമ്പോ ട്രാവലർ 9-ാം വളവിലേക്ക് മറിയുകയായിരുന്നു.
അപകടം ഉണ്ടാകുന്നതിന് മുമ്പുള്ള വീഡിയോകൾ കണ്ടിരുന്നെന്നും വാഹനത്തിനുള്ളിൽ അനുവദനീയമല്ലാത്ത ഫ്ലാഷ് ലൈറ്റുകൾ ഉണ്ടായിരുന്നതായി സൂചനയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചിട്ടുളളതാണ്. ഇതൊക്കെ എല്ലാവരും മറക്കുകയാണ് വിശദീകരണത്തിന് കേന്ദ്ര സർക്കാർ സമയം തേടിയതിനാൽ വിഷയം 30ന് പരിഗണിക്കാൻ മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |