
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കെ സുധാകരൻ എം പി നൽകിയ മാനനഷ്ട കേസ് എറണാകുളം സിജെഎം കോടതി തള്ളി. പരാതിക്കാരൻ തുടർച്ചയായി കോടതിയിൽ ഹാജരാകാതെ വന്നതോടെയാണ് കോടതി കേസ് തള്ളിയത്.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലുമായി കെ സുധാകരനുള്ള ബന്ധത്തെക്കുറിച്ച് ദേശാഭിമാനിയിൽ വന്ന വാർത്ത ചൂണ്ടിക്കാട്ടി എം വി ഗോവിന്ദൻ പ്രതികരിച്ചിരുന്നു. മോൻസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ ആ വീട്ടിൽ സുധാകരനും ഉണ്ടെന്നായിരുന്നുവെന്നാണ് എം വി ഗോവിന്ദൻ ആരോപിച്ചത്.
ഈ ആരോപണത്തിനെതിരെയാണ് കെ സുധാകരൻ എംപിമാരുടെയും എംഎൽഎമാരുടെയും കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. തന്റെ വ്യക്തിത്വത്തെയും രാഷ്ട്രീയ പ്രതിച്ഛായയെയും മോശമായി ചിത്രീകരിക്കാൻ ബോധപൂർവം നടത്തിയ ശ്രമമാണെന്ന് ആരോപിച്ചായിരുന്നു 2023 ജൂലായ് 23ന് കെ സുധാകരൻ കോടതിയെ സമീപിച്ചത്.
എം വി ഗോവിന്ദന് പുറമേ ഇതേ ആരോപണം ആവർത്തിച്ച അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്കും ദേശാഭിമാനി ദിനപത്രത്തിനും എതിരെയും സുധാകരൻ കേസ് കൊടുത്തിരുന്നു. ഇന്ന് കേസ് പരിഗണിക്കുമ്പോൾ സുധാകരൻ ഹാജരാകുന്നതിന് യാത്ര തിരിച്ചെന്നും കൃത്യ സമയത്ത് എത്താൻ കഴിയാതെ പോയെന്നുമാണ് അഭിഭാഷകൻ അറിയിച്ചത്. സിജെഎം കോടതി കേസ് തളളിയ സാഹചര്യത്തിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സുധാകരന്റെ അഭിഭാഷകൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |