
കോട്ടയം: ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരി ബാബു (54) അന്തരിച്ചു. രോഗബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. മൂന്നുമാസമായി ക്യാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം ചങ്ങനാശേരി സ്വദേശിയാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് പെരുന്നയിലെ വീട്ടുവളപ്പിൽ.
ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയായിരുന്നു. 2019ൽ ശ്രീകോവിലിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണം കവർന്ന കേസിലെ രണ്ടാം പ്രതിയാണ് മുരാരി ബാബു. കട്ടിളപ്പാളി കേസിലെ ആറാം പ്രതിയാണ്. കേസിൽ അറസ്റ്റിലായ ബാബുവിന് 90 ദിവസത്തിനുശേഷം സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
2019 കാലത്ത് ശബരിമലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. 1998ല്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ കാര്യം അറിയാവുന്ന മുരാരി ബാബു 2019ലും 2024ലും പാളികള്‍ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തി. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെക്കൊണ്ടുത്തന്നെ സ്വര്‍ണം പൂശിക്കണമെന്നു കഴിഞ്ഞവര്‍ഷം ദേവസ്വം ബോര്‍ഡിന് ശുപാര്‍ശ നല്‍കിയതും മുരാരി ബാബുവായിരുന്നു.
പൊലീസ് ജോലി ഉപേക്ഷിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994ലാണ് പൊലീസിൽ ജോലി ലഭിച്ചത്. കോൺസ്റ്റബിൾ പോസ്റ്റിൽ കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. എന്നാൽ പരിശീലനം പൂർത്തിയാക്കിയില്ല. 1997ൽ ദേവസ്വം ബോർഡിലെ ജീവനക്കാരനായി. ദേവസ്വം ബോർഡിലെ ഉയർന്ന പദവിയിലുണ്ടായിരുന്നയാളുടെ സഹായിയായിട്ടായിരുന്നു തുടക്കം. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിലെ ക്ളാർക്കായി സ്ഥിരനിയമനം ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |