
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് പ്രഖ്യാപനം വൈകാതെ ആരംഭിക്കും. ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടു. സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തിയിട്ടുണ്ട്.ഇന്ന് രാവിലെ അച്ചടി വകുപ്പ് ഉദ്യോഗസ്ഥർ ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ചീഫ് സെക്രട്ടറി എ ജയതിലക്, ധനകാര്യവകുപ്പ് അഡി. ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇത്. ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം തുടങ്ങും.
ക്ഷേമ, കാരുണ്യ പ്രഖ്യാപനങ്ങളിലാണ് പൊതുജനങ്ങളുടെ പ്രതീക്ഷ. സംസ്ഥാനത്തിന്റെ കടം 5.07 ലക്ഷം കോടിയിലെത്തി നിൽക്കെ ഇവയ്ക്ക് പണം കണ്ടെത്താനുള്ള വഴികളും മുഖ്യമന്ത്രിക്ക് ഉൾക്കൊള്ളിക്കേണ്ടിവരും.
പ്രതീക്ഷകളും സാദ്ധ്യതകളും
1.സർക്കാർ ജീവനക്കാർ: ഡി.എ കുടിശിക ഭാഗികമായി നൽകിയേക്കും. പങ്കാളിത്ത പെൻഷനിൽ സർക്കാർ വിഹിതം പത്തിൽ നിന്ന് പതിനാല് ശതമാനമാക്കാനിട. പുതിയ ശമ്പളക്കമ്മിഷനും പ്രതീക്ഷിക്കാം
2.സാമൂഹ്യക്ഷേമം: ക്ഷേമ പെൻഷൻ 3,000 രൂപയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കിയേക്കും
3.ഉന്നത വിദ്യഭ്യാസം: 750 കോടിയുടെ ശമ്പളപരിഷ്‌കരണ കുടിശികയിൽ കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് നേടിയെടുക്കാനുള്ള ശ്രമത്തിനാവും ഊന്നൽ
4.യുവതലമുറ വിദ്യാർത്ഥിനികൾക്ക് ആയിരം രൂപ പ്രതിമാസ സഹായം അനുവദിച്ചേക്കും
5.സ്റ്റാർട്ടപ്പ്: കൂടുതൽ ആനുകൂല്യങ്ങളും പ്രോത്സാഹനവും ഉൾപ്പെടുത്തി പുതിയ പദ്ധതികൾപ്രഖ്യാപിച്ചേക്കും
6.നിക്ഷേപം വർദ്ധിപ്പിക്കൽ: പി.പി.പി മാതൃകയിൽ നിക്ഷേപം ആകർഷിക്കാൻ പുതിയ പദ്ധതികളുണ്ടാവും. തുറമുഖം, വിമാനത്താവളം, ടൂറിസം മേഖലകളിൽ പുതിയ നിക്ഷേപസാദ്ധ്യത തേടും
7.വരുമാനം കൂട്ടൽ: ഹ്രസ്വകാല, ദീർഘകാല പദ്ധതികൾ അവതരിപ്പിച്ചേക്കും. റവന്യൂ വർദ്ധനവിനും നികുതി ചോർച്ച തടയാനും നടപടി
8.സ്ത്രീകൾക്ക്: ഇന്ദിരാഗ്യാരന്റിക്ക് പുറമെ കൂടുതൽ ക്ഷേമപദ്ധതികൾ, കുടുംബശ്രീ ശാക്തീകരണം
9.ഇന്ധന സെസ്: മൂന്ന് രൂപയുടെ ഇന്ധന സെസ് പിൻവലിച്ചേക്കും.
10.വ്യവസായം: പൊതുമേഖലാ നഷ്ടം കുറയ്ക്കാൻ നടപടി, തൊഴിലാളികൾക്ക് ആനുകൂല്യ പ്രഖ്യാപനം, കൂടുതൽ സ്വകാര്യപങ്കാളിത്തം എന്നിവ പ്രതീക്ഷിക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |