ശ്രീഹരിക്കോട്ട: ഇന്ത്യയിൽ നിർമ്മിച്ച സ്വകാര്യ റോക്കറ്റായ 'വിക്രം 1'ന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണം വിജയം. ഇന്ന് ഉച്ചയ്ക്ക് 12.05ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം. ഹൈദരബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയ്റോ സ്‌പേസ് കമ്പനിയാണ് ഭൂമിയുടെ ഭ്രമണപഥം വരെ ഉപഗ്രഹങ്ങളെ എത്തിക്കാനാകുന്ന 'വിക്രം1" റോക്കറ്റ് നിർമ്മിച്ചത്. മൂന്ന് ഘട്ട പ്രവർത്തനങ്ങളും കൃത്യമായി പൂർത്തിയാക്കിയ വിക്ഷേപണം പൂർണവിജയമായി.
11.30നാണ് ആദ്യം വിക്ഷേപണം നടത്താനിരുന്നത്. എന്നാൽ, സാങ്കേതിക തടസത്തെത്തുടർന്ന് കൗണ്ട്‌ഡൗൺ നിർത്തിവച്ചിരുന്നു. വിക്ഷേപണത്തിന് അഞ്ച് മിനിട്ട് മാത്രം ബാക്കിയുള്ളപ്പോഴാണ് കൗണ്ട്‌ഡൗൺ നിർത്തിവച്ചത്. പിന്നീട് 12.05ന് വിക്ഷേപണം നടത്തുകയായിരുന്നു. വിക്ഷേപണത്തിന്റെ ആദ്യഘട്ടം വിജയിച്ചപ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌കൈറൂട്ടിന്റെ ശാസ്‌ത്രജ്ഞരെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല, ഐഎസ്‌ആർഒ മുൻ ചെയർമാൻമാർ തുടങ്ങിയ പ്രമുഖർ റോക്കറ്റ് വിക്ഷേപണം കാണാനായി ശ്രീഹരിക്കോട്ടയിൽ എത്തിയിരുന്നു.
'ആഗമൻ' എന്നാണ് വിക്രം 1 ദൗത്യത്തിന്റെ പേര്. ഗ്രാഹ സ്‌പേസ്, കോസ്‌മോ സർവ്, ഡിക്യൂബ്ഡ് തുടങ്ങിയ ചെറിയ ഉപഗ്രഹങ്ങളും സ്‌കൈറൂട്ടിന്റെ സ്വന്തം സ്കോപ്പ് ഉപഗ്രഹവുമാണ് വിക്രം റോക്കറ്റിലുള്ളത്. സ്വകാര്യ റോക്കറ്റിന്റെ ആദ്യ വിക്ഷേപണമായതിനാൽ വലിയ മുൻകരുതലുകൾ സ്വീകരിച്ചിരുന്നു.
വ്യോമ, നാവിക, ഗതാഗത നിയന്ത്രണ ഏജൻസികൾ വ്യോമാതിർത്തിയും നാവിഗേഷനും സംബന്ധിച്ച മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. റോക്കറ്റ് ബൂസ്റ്ററുകൾ പതിക്കാനിടയുള്ള കടൽ മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിക്ഷേപണ വേളയിൽ റോക്കറ്റിന്റെ സഞ്ചാരപഥത്തിലടക്കം നിയന്ത്രിത മേഖലകൾ പ്രഖ്യാപിച്ചിരുന്നു.
India achieved a major milestone as private space company Skyroot Aerospace successfully launched its Vikram-1 rocket from Sriharikota. The mission, named “Aagaman,” carried multiple small satellites, including Skyroot’s own satellite, and marked the first orbital launch attempt by an Indian private rocket. Extensive safety measures and airspace controls were arranged during the launch.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |