ഹൈദരാബാദ്: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ നടത്തിയ രാഷ്ട്രീയ തന്ത്രങ്ങളുമായി ബിജെപി തെലങ്കാനയിലേക്ക് വരേണ്ടെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ഭരണം പിടിക്കുമെന്ന ബിജെപി അദ്ധ്യക്ഷൻ നിതിൻ നബിന്റെ പ്രസ്താവനയെ പരിഹസിച്ച് മറുപടി നൽകുകയായിരുന്നു അദ്ദഹം.
ബിജെപിയുടെ തന്ത്രങ്ങളൊന്നും തെലങ്കാനയിൽ വിജയിക്കില്ലെന്നും കാവി പാർട്ടിയെ തകർക്കാൻ കോൺഗ്രസ് തയ്യാറാണെന്നമായിരുന്നു രേവന്ത് റെഡ്ഡിയുടെ പ്രതികരണം. ഹൈദരാബാദിൽ നടന്ന പൊതുപരിപാടിയിലായിരുന്നു ബിജെപിയെ പരിഹസിച്ച് തെലങ്കാന മുഖ്യമന്ത്രി രംഗത്തെത്തിയത്. സംസ്ഥാനത്ത് ബിജെപി അടുത്ത സർക്കാർ രൂപീരിക്കുമെന്ന് നിതിൻ നബിൻ നടത്തിയ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് വിമർശനവുമായി രേവന്ത് റെഡ്ഡിയെത്തിയത്.
'അടുത്തിടെ ഒരാൾ ഇവിടെവന്നു, നബിനോ അങ്ങനെയെന്തോ ആണ് പേര്. അയാളുടെ പേര് എനിക്ക് കൃത്യമായി അറിയില്ല. പക്ഷേ അദ്ദേഹം ഇവിടെവന്ന് പറഞ്ഞത് അടുത്ത സർക്കാർ അവരുടേതാകുമെന്നാണ്. ഇതേകാര്യം അവർ ബംഗാളിലും പറഞ്ഞിരുന്നു. ബംഗാളിൽ 15 വർഷമെടുത്തു അവർ അധികാരത്തിൽ വരാൻ. അവിടെ മമതാ ബാനർജിയായതിനാൽ അവരുടെ തന്ത്രങ്ങൾ ഫലിച്ചു. ഇവിടെ അത് വിലപ്പോകില്ല. ഇവിടെ ഞങ്ങളുടെ പ്രവർത്തകർ തയ്യാറാണ്. അവർ നിങ്ങളെ ഞെരിച്ചമർത്തും'-രേവന്ത് റെഡ്ഡി പറഞ്ഞു.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടതായി നിതിൻ നബിൻ വിമർശിച്ചിരുന്നു. തെലങ്കാനയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭരണകക്ഷിക്കെതിരെ ബിജെപി സംസ്ഥാനവ്യാപകമായി പ്രതിഷേധം ആരംഭിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തെലങ്കാനയിലുടനീളമുള്ള ഗ്രാമങ്ങളിൽ ബിജെപിയുടെ ഈ സന്ദേശം അറിയിക്കണമെന്ന് നിതിൻ നബിൻ ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ടു. കോൺഗ്രസ് മുക്ത തെലങ്കാനയ്ക്കായി അക്ഷീണം പ്രവർത്തിക്കാൻ അദ്ദേഹം പ്രവത്തകരോട് ആഹ്വാനം ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |