കൊല്ലം: പുനലൂരിൽ ഇന്ന് നടക്കുന്ന എൻഎസ്എസിന്റെ പത്മ കഫേ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനവുമായി കെബി ഗണേശ് കുമാർ. പത്മ കഫേയ്ക്ക് നേതൃത്വം നൽകിയത് താനാണെന്നും തനിക്കെതിരെ വ്യാജ പ്രചാരണം നടത്തിയവർ യാതൊരു ലജ്ജയുമില്ലാതെ ഇപ്പോൾ കഫേയുടെ പിതൃത്വം ഏറ്റെടുക്കുകയാണെന്നും ഗണേശ് കുമാർ പറഞ്ഞു. കഫേയുടെ ഉദ്ഘാടനം സംബന്ധിച്ച് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അതിൽ അതിയായ സന്തോഷമുണ്ടെന്നും ഗണേശ് കുമാർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗണേശ് കുമാറിന്റെ പ്രതികരണം.
'ഞാൻ നേതൃത്വം നൽകിയാണ് അത്തരത്തിൽ ഈ കഫേയെ സജ്ജമാക്കിയത്. പത്മാ കഫേയുടെ നിർമ്മാണത്തിന് വേണ്ടി ചെലവഴിക്കപ്പെട്ട യഥാർത്ഥ തുക എത്രയാണ് എന്നുള്ളത് ഞാൻ രണ്ടു ദിവസം മുൻപ് പ്രാദേശിക മാദ്ധ്യമ പ്രവർത്തകരെ കണ്ടപ്പോൾ ബാങ്ക് രേഖകളുടെ ആധികാരികതയോടെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. അത് മറച്ചുവച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് സമയത്ത് എനിക്കെതിരെ വ്യാജപ്രചാരണം ഉന്നയിച്ച് രാഷ്ട്രീയ ഗൂഢാലോചന നടപ്പിലാക്കിയതെന്ന് ഓർക്കേണ്ടതുണ്ട്. കള്ളക്കണക്കുകൾ പ്രചരിപ്പിച്ച് എനിയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ട് യാതൊരു ലജ്ജയുമില്ലാതെ കഫേയുടെ മനോഹരമായ പൂർത്തീകരണത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് കാണുമ്പോൾ അഭിമാന ബോധത്തോടെ ഞാൻ ആശംസകൾ നേരുന്നു'- ഗണേശ് കുമാർ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയന്റെ പുനലൂരിലെ പത്മ കഫേ നാളെ (12-09-2026) ഉദ്ഘാടനം ചെയ്യപ്പെടുന്നതായി മാധ്യമങ്ങളിലൂടെ അറിയുവാൻ കഴിഞ്ഞതിൽ എനിയ്ക്ക് അത്യധികമായ സന്തോഷമുണ്ട്. ഏറെ മാസങ്ങൾക്ക് മുൻപ് തന്നെ ഗണപതി ഹോമവും പാലുകാച്ചലും നടത്തി ഉദ്ഘാടനം ചെയ്യപ്പെട്ട പത്മാ കഫേ ഇത്രയും വൈകി ആയാലും പ്രവർത്തനം ആരംഭിക്കുമ്പോൾ എനിയ്ക്ക് അഭിമാനപൂർവ്വം ഓർമ്മിക്കാൻ കഴിയുന്നത് ഞാൻ എൻഎസ്എസിന്റെ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് പൂർണ്ണമായും പണി പൂർത്തീകരിച്ച പത്മാ കഫേ മാറ്റങ്ങളൊന്നും വരുത്താതെ ഇപ്പോഴെങ്കിലും ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ അതിന്റെ മഹത്വത്തെ കുറിച്ച് അഭിനവ സംഘാടകർ ഊറ്റം കൊള്ളുന്നത് കണ്ടിട്ടാണ് രണ്ടു മൂന്ന് ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിലെല്ലാം അവിടം സന്ദർശിച്ചവരുടെ പ്രതികരണങ്ങൾ കാണുന്നുണ്ട്.
അതിമനോഹരമായ ഇന്റീരിയർ, കേരളത്തിലെ മറ്റൊരു പത്മാ കഫേകളിലും കാണുവാൻ കഴിയാത്ത വിധമുള്ള അത്യാധുനിക സൗകര്യങ്ങൾ. എന്നൊക്കെയാണ് പ്രതികരണങ്ങൾ കണ്ടത്. ഞാൻ നേതൃത്വം നൽകിയാണ് അത്തരത്തിൽ ഈ കഫേ യെ സജ്ജമാക്കിയത്.യഥാർത്ഥത്തിൽ പത്മാ കഫേ യുടെ നിർമ്മാണത്തിന് വേണ്ടി ചിലവഴിക്കപ്പെട്ട യഥാർത്ഥ തുക എത്രയാണ് എന്നുള്ളത് ഞാൻ രണ്ടു ദിവസം മുൻപ് പ്രാദേശിക മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ ബാങ്ക് രേഖകളുടെ ആധികാരികയോടെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.അത് മറച്ചുവച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് സമയത്ത് എനിയ്‌ക്കെതിരെ വ്യാജപ്രചാരണം ഉന്നയിച്ച് രാഷ്ട്രീയ ഗൂഢാലോചന നടപ്പിലാക്കിയത് എന്നുള്ളതും ഓർക്കേണ്ടതുണ്ട്. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കള്ള കണക്കുകൾ പ്രചരിപ്പിച്ച് എനിയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ട് യാതൊരു ലജ്ജയുമില്ലാതെ കഫേയുടെ മനോഹരമായ പൂർത്തീകരണത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് കാണുമ്പോൾ അഭിമാന ബോധത്തോടെ ഞാൻ ആശംസകൾ നേരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |