
തൃശൂർ: പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി. 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയതാകാം മരണകാരണമെന്നാണ് നിഗമനം. തൃശൂർ കുന്നംകുളത്ത് ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് കുഞ്ഞിനെ തൊട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്.
വെള്ളറക്കട തറമേൽഞാലിൽ വീട്ടിൽ പരേതനായ സുധീഷിന്റെയും മനുരാധയുടെയും മകളാണ് മരിച്ചത്. കുഞ്ഞിന്റെ മൂക്കിൽ നിന്ന് രക്തം വന്നതായും വായിൽ നിന്ന് നുരയും പതയും വന്നതായും ബന്ധുക്കൾ പറയുന്നു. ഉടൻതന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി കുഞ്ഞിന് പാൽ നൽകിയതിനുശേഷമാണ് അമ്മ കിടത്തിയുറക്കിയത്. കുഞ്ഞിന്റെ പിതാവ് സുധീഷ് രണ്ടുദിവസം മുൻപ് മരണപ്പെട്ടിരുന്നു.
വെള്ളിയാഴ്‌ചയുണ്ടായ വാഹനാപകടത്തിലാണ് സുധീഷ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങി വരുന്നതിനിടെ കുന്നംകുളത്തുവച്ച് സുധീഷ് സഞ്ചരിച്ച ബൈക്കിൽ ലോറിയിടിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണത്തിൽ എരുമപ്പെട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |