
തിരുവനന്തപുരം: ബ്രഹ്മപുരം അഴിമതി കേസിൽ ഒന്നാം പ്രതിയും കെ.എസ്.ഇ.ബി മുൻ ചെയർമാനുമായ ആർ.നാരായണനെ ഒഴിവാക്കാൻ ഹർജി ഫയൽ ചെയ്ത വിജിലൻസിന് കോടതിയുടെ രൂക്ഷ വിമർശനം. 11 വർഷത്തിനു ശേഷം ഇപ്പോഴാണോ പ്രതി കുറ്റം ചെയ്തില്ലെന്ന് വിജിലൻസിന് തോന്നിയത്. ബ്രഹ്മപുരം കേസിൽ അഴിമതി നടന്നില്ലെന്ന നിലപാട് വിജിലൻസിന് ഉണ്ടോയെന്നും പ്രോസിക്യൂട്ടർ വീണ സതീശനോട് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി ചോദിച്ചു. പ്രതിയെ ഒഴിവാക്കാൻ ഉണ്ടായ സാഹചര്യം വ്യക്തമാക്കി വിശദ റിപ്പോർട്ട് നൽകാനും വിജിലൻസിനോട് നിർദ്ദേശിച്ചു. അഴിമതി നടന്നു എന്നു പറയുന്ന വിജിലൻസ് തന്നെ ഒന്നാം പ്രതിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് കോടതി ചോദിച്ചത്. ഇത്രയും വലിയ അഴിമതി കേസിൽ ഒന്നാം പ്രതിയെ മാത്രം ഒഴിവാക്കാൻ എങ്ങനെ ഹർജി നൽകി എന്നാണ് കോടതിയുടെ ചോദ്യം. സർക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് പ്രതിയെ ഒഴിവാക്കാൻ പ്രോസിക്യൂട്ടർ ഹർജി ഫയൽ ചെയ്തത്. സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ വിവാദം സൃഷ്ടിച്ച കേസാണിത്.
വിചാരണയ്ക്ക് നിർദ്ദേശിച്ച കേസ്
ഹൈക്കോടതി വിചാരണ നടത്താൻ നിർദ്ദേശിച്ചിരുന്ന കേസിൽ പതിനൊന്ന് വർഷത്തിന് ശേഷമാണ് ഒന്നാം പ്രതിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തത്
ബ്രഹ്മപുരത്ത് ഡീസൽ പവർ ജനറേറ്റർ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനിയായ സെമ്റ്റ് പീൽ സ്റ്റിക്കുമായി ഉണ്ടാക്കിയ കരാറിൽ അഴിമതി നടന്നു എന്നാണ് വിജിലൻസ് കണ്ടെത്തൽ.
12 പ്രതികൾ
കെ.എസ്.ഇ.ബി മുൻ ചെയർമാൻമാരായ നാരായണൻ, വൈ.ആർ.മൂർത്തി, കെ.എസ്.ഇ.ബി മുൻ മെമ്പർ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനിയർ സി.ജെ.ബർട്രേം നെറ്റോ, മുൻ വൈദ്യുതിമന്ത്രി സി.വി.പത്മരാജൻ, ഫ്രഞ്ച് കമ്പനിയുടെ ഇന്ത്യയിലെ ഏജന്റ് ദേബാഗിഷ് മജുംദാർ, കമ്പനി പ്രതിനിധികളായ ആൽഫ്രഡ് ഹിർസ്, ആന്ദ്ര ഓബിസ്, സെമ്റ്റ് പീൽ സ്റ്റിക്ക് കമ്പനി, കെ.എസ്.ഇ.ബി മെമ്പർമാരായിരുന്ന എം.കെ.പരമേശ്വരൻ നായർ, ജി.കൃഷ്ണകുമാർ, എസ്.ജനാർദ്ദനപിള്ള എന്നിങ്ങനെ 12 പേരാണ് പ്രതികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |