
തിരുവനന്തപുരം: മദ്യനികുതിസംബന്ധിച്ച് പാർട്ടിയിലും മുന്നണിയിലും ചർച്ചചെയ്യാതെ തീരുമാനമെടുക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സമ്പൂർണ മദ്യനിരോധനത്തിന് ഇപ്പോൾ കഴിയില്ല. വീര്യംകുറഞ്ഞ മദ്യമെങ്കിലും കൊടുത്തില്ലെങ്കിൽ വല്ലതും കലക്കിക്കുടിച്ച് ദുരന്തം ഉണ്ടാക്കുമെന്നും മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേം പറഞ്ഞു.
'സമ്പൂർണ മദ്യനിരാേധനം നടപ്പാക്കണമെങ്കിൽ അതിനുള്ള അന്തരീക്ഷം രൂപപ്പെടണം. അതുകൊണ്ടാണ് വീര്യം കുറച്ചുകൊണ്ടുവരുന്നത്. കുടിയന്മാർ എന്തായാലും സമൂഹത്തിൽ കുറച്ചുപേരുണ്ട്. കുടിക്കുമ്പോൾ നല്ല സാധനം കൊടുക്കണം. അതിനാണ് കെ കരുണാകരൻ ബെവ്കോ തുടങ്ങിയത്. ഒരിക്കലും മദ്യം ഉപയോഗിക്കാത്ത ആളായിരുന്നു കെ കരുണാകരൻ. വിദ്യാർത്ഥികൾക്ക് മദ്യംകൊടുക്കാൻ അനുവാദമില്ല. നിയമം ലംഘിക്കുന്നവർക്കെതിരെ അതിശക്തമായ നടപടിയുണ്ടാവും. ഉമ്മൻചാണ്ടിയുടെ കാലത്ത് ബാറുകളുടെ എണ്ണം കുറച്ചു. പത്തുവർഷത്തിനിടെ എണ്ണം കൂട്ടി. വീര്യംകുറഞ്ഞ മദ്യം കൊടുക്കുന്നത് ഇംപാക്ട് കുറയ്ക്കാനാണ്. വിഎം സുധീരന്റെ പരസ്യപ്രതികരണത്തിൽ തീരുമാനം എടുക്കേണ്ടത് കെ പി സി സിയാണ്'- മുരളീധരൻ പറഞ്ഞു.
ഇന്നലെയാണ് മദ്യത്തിന് നികുതി കുറയ്ക്കുന്നകാര്യത്തിൽ സുധീരൻ പരസ്യപ്രതികരണം നടത്തിയത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള തീരുമാനം നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിനുമുൻപേ പാർട്ടിയിലും യു.ഡി.എഫിലും ചർച്ച ചെയ്യേണ്ടതായിരുന്നു.ഇതിനുശേഷം നയത്തിന് രൂപം കൊടുത്തിരുന്നെങ്കിൽ പ്രശ്‌നമുണ്ടാകില്ലായിരുന്നു. ഫിനാൻസ് ബിൽ അവതരിപ്പിക്കുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണം. സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന തീരുമാനമുണ്ടാകരുത്. സുതാര്യമായി നേരെ ചൊവ്വേ കാര്യങ്ങൾ തുറന്നുപറഞ്ഞ് വിവാദങ്ങളില്ലാതെ മുന്നോട്ടുപോകണം. മയക്കുമരുന്നിന്റെ കാര്യത്തിൽ ആഭ്യന്തര വകുപ്പ് നന്നായി പ്രവർത്തിക്കുന്നുണ്ട്. കരിമണൽ ഖനന നയത്തിലും അവ്യക്തതയുണ്ട്. ഖനനം ഉണ്ടാകില്ലെന്ന് സർക്കാർ പ്രഖ്യാപിക്കണം എന്നാണ് സുധീരൻ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |