കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ തെറ്റായ പ്രചരണം നടത്തിയതിനെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകി നടി അൻസിബ ഹസൻ. അമ്മയുടെ മുൻ പ്രസിഡന്റ് ശ്വേത മേനോനും മുൻ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയയും തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചാണ് അൻസിബ വീണ്ടും കേസ് കൊടുത്തത്. തന്റെ പ്രശസ്തിക്കും അന്തസിനും കോട്ടം വരുത്തുക എന്ന ലക്ഷ്യത്തോടെ ഒരു വീഡിയോ ഓൺലൈനിൽ മനഃപൂർവ്വം പ്രചരിപ്പിക്കുന്നുണ്ടെന്നാണ് അൻസിബ പരാതിയിൽ പറയുന്നത്.
അൻസിബ മദ്യപാനിയാണെന്നും റൂമിൽ മറ്റൊരു പുരുഷനൊപ്പം മുഖം മറച്ച് താമസിച്ചുവെന്നുമായിരുന്നു ലക്ഷ്മി പ്രിയ ഉന്നയിച്ച ആരോപണം. 'അൻസിബയ്ക്ക് ഞാൻ മദ്യം വാങ്ങി നൽകിയിട്ടുണ്ട്. രാത്രി മുറിയിൽ ഒരു പുരുഷൻ മുഖം മറച്ച് എത്തി. ആങ്ങളയാണെന്നാണ് അൻസിബ പറഞ്ഞത്. എന്നാൽ ആങ്ങള എങ്ങനെയാണ് മുഖം മറച്ച് വരുന്നത്? ചാനൽ പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായ വ്യക്തി അൻസിബയുടെ റൂമിൽ വന്നിട്ടില്ല എന്ന് അവർ തെളിയിക്കണം.'- ഒരു ഓൺലൈൻ മാദ്ധ്യമത്തോട് സംസാരിക്കവെ ലക്ഷ്മിപ്രിയ ആരോപിച്ചു. ഇതിനെതിരെയാണ് അൻസിബ പൊലീസിൽ പരാതി നൽകിയത്. തന്നെ പൊതുമദ്ധ്യത്തിൽ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് അൻസിബ പറഞ്ഞു.
അമ്മയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കിടയിൽ തന്നെ പരസ്യമായി അപമാനിക്കുന്നതിനായാണ് ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്. നടി ശ്വേതാ മേനോനും ലക്ഷ്മി പ്രിയയും ചേർന്ന് തന്നെ തകർക്കാൻ ഗൂഢാലോചന നടത്തി. ജൂൺ 21-ന് നടന്ന 'അമ്മ' ജനറൽ ബോഡി മീറ്റിംഗിൽ ശ്വേത മേനോൻ അടക്കമുള്ള ഭാരവാഹികൾ രാജി നൽകിയിരുന്നു. ഇതിലുള്ള വ്യക്തിവൈരാഗ്യമാണ് പുതിയ നീക്കങ്ങൾക്ക് പിന്നിലെന്ന് അനസിബ ആരോപിക്കുന്നു. രാജിക്ക് പിന്നാലെ ശ്വേതാ മേനോൻ തിരുവനന്തപുരത്തുള്ള ഒരു പി ആർ ഏജൻസിയുമായി ചേർന്ന് സമൂഹമാദ്ധ്യമങ്ങളിൽ തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ നിയമവിരുദ്ധ കരാർ ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |