തിരുവനന്തപുരം: മെസിയെ കേരളത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച സംഭവത്തിൽ സ്പോൺസർക്ക് വേണ്ടി അന്നത്തെ സർക്കാർ ഇടപെട്ടതായി റിപ്പോർട്ട്. സ്പോൺസർക്ക് എഎഫ്എ ഈടാക്കിയ നഷ്‌ടപരിഹാരം ഒഴിവാക്കാൻ പിണറായി സർക്കാർ നയതന്ത്ര ഇടപെടൽ തേടിയതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അർജന്റീനയിലെ ഇന്ത്യൻ അംബാസഡർക്ക് സർക്കാർ കത്തയച്ചു. അർജന്റീനയുടെ പിന്മാറ്റം സർക്കാരിനും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നാണ് കായിക വകുപ്പ് സെക്രട്ടറി അയച്ച കത്തിൽ പറയുന്നത്.
സ്പോൺസർ ഫീസ് അടയ്‌ക്കാൻ വൈകിയതിന് എഎഫ്എ ഈടാക്കിയ നഷ്‌ടപരിഹാരം ഒഴിവാക്കണമെന്നും അംബാസഡർ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ പറയുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കണമെന്നും കത്തിലുണ്ട്. 2025 ജൂലായ് ഏഴിനാണ് കത്ത് അയച്ചിരിക്കുന്നത്. സർക്കാരിന്റെ സൽപ്പേരിനെ ബാധിക്കുമെന്നും ഫണ്ട് ശേഖരണം പ്രതിസന്ധിയാകുമെന്നും കത്തിൽ പറയുന്നുണ്ട്. അർജന്റീന ടീമിന്റെ വരവ് സർക്കാർ ഉൾപ്പെട്ട ത്രികക്ഷി ഏർപ്പാട് ആണെന്നും കത്തിൽ സമ്മതിക്കുന്നുണ്ട്.
അതേസമയം, മുൻ കായിക മന്ത്രി അബ്‌ദുറഹ്മാനെ കൈയൊഴിഞ്ഞ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മെസിയുടെ രാജ്യത്തെ ഫുട്ബോൾ ഫെഡറേഷന്റെ സന്ദർശനാനുമതി കത്ത് താൻ കണ്ടിട്ടില്ലെന്നും എല്ലാകാര്യങ്ങളും മുഖ്യമന്ത്രി അറിയണമെന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. സംസ്ഥാന സർക്കാരിന്റെ പണം നഷ്ടപ്പെട്ടിട്ടില്ലെന്ന അബ്ദുറഹ്മാന്റെ നിലപാടും പിണറായി ആവർത്തിച്ചില്ല. ഈ സാഹചര്യത്തിൽ കൂടുതൽ അന്വേഷണം വന്നാൽ അബ്ദുറഹ്മാൻ ഒറ്റയ്‌ക്ക് നേരിടേണ്ടിവരും.
The Kerala government reportedly sought diplomatic intervention to help the sponsor avoid compensation imposed by the Argentine Football Association after delays in paying sponsorship fees. A 2025 letter to India’s ambassador in Argentina cited financial and reputational concerns. The revelations have also raised questions about former Sports Minister Abdureahman’s claims regarding the Messi event.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |