തിരുവനന്തപുരം: കടയ്‌ക്കാവൂർ കവലയൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ അദ്ധ്യാപിക മർദിച്ചതായി പരാതി. കവലയൂർ വെൺപാലവട്ടം കോണത്തുവീട്ടിൽ സുനിൽ - സന്ധ്യ ദമ്പതികളുടെ മകൾ സാന്ദ്രയ്‌ക്കാണ് പരിക്കേറ്റത്. ഇംഗ്ലീഷ് ക്ലാസിൽ അക്ഷരങ്ങൾ വേഗത്തിൽ എഴുതാത്തതിന്റെ പേരിലാണ് കുട്ടിയെ അദ്ധ്യാപിക ചൂരലുകൊണ്ട് മർദിച്ചത്. വലത് കയ്യിലെ വിരലിന് പരിക്കേറ്റ കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് അദ്ധ്യാപിക കുട്ടിയെ മർദിച്ചത്. എന്നാൽ, വേദനയുള്ള വിവരം കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. പിറ്റേദിവസം കുട്ടി കൈ മറച്ചുപിടിക്കുന്നത് കണ്ട് മാതാവ് പരിശോധിച്ചപ്പോഴാണ് വിരലിലെ നീര് ശ്രദ്ധയിൽപ്പെട്ടത്. പരിക്കിനെത്തുടർന്ന് പനി വന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് വിരലിലെ ലിഗമെന്റിന് പരിക്കേറ്റതായി കണ്ടെത്തിയത്. ഇപ്പോൾ കുട്ടിയുടെ കയ്യിൽ പ്ലാസ്റ്ററിട്ടിരിക്കുകയാണ്.
സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ കടയ്‌ക്കാവൂർ പൊലീസ് സ്റ്റേഷനിലും സാമൂഹ്യ ക്ഷേമ വകുപ്പിലും സ്‌കൂൾ അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. പരാതി ലഭിച്ചതായും ഇരുകൂട്ടരെയും വിളിച്ച് ചർച്ചയ്‌ക്ക് ശ്രമിച്ചെങ്കിലും നടന്നില്ലെന്നും സ്‌കൂളിലെ പ്രധാനാദ്ധ്യാപിക പറഞ്ഞു.
A Class 1 student in Kollam was allegedly assaulted by her teacher over incomplete classwork, resulting in a finger ligament injury. The child's parents have filed complaints with the police, the Social Welfare Department, and school authorities, and an inquiry is expected.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |