കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഡിവൈഎഫ്ഐ നേതാവ് അമലിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അമൽ ഡിവൈഎഫ്ഐ വടകര ടൗൺ മേഖലാ ബ്ളോക്ക് കമ്മിറ്റി അംഗവും കണ്ണങ്കുഴി ബ്രാഞ്ചംഗവുമാണ്.
റെഡ് ബറ്റാലിയൻ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ വ്യാജ കാഫിർ സ്ക്രീൻഷോട്ട് പങ്കുവച്ച കേസിലാണ് അമലിനെ അറസ്റ്റ് ചെയ്തത്. നേരത്തെ അന്വേഷണ സംഘം അമലിനെ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചതിൽ അമലിനും പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തുകയായിരുന്നു. കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ജിതിൻ ഭാസ്കർ നേരത്തെ അറസ്റ്റിലായിരുന്നു. റിമാൻഡിലായ ജിതിന് 18 ദിവസത്തിന് ശേഷം കോഴിക്കോട് ജില്ലാ സെഷൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ജാമ്യത്തിലിറങ്ങിയ ജിതിന് സിപിഎം പ്രവർത്തകർ ചേർന്ന് നൽകിയ സ്വീകരണം വലിയ വിവാദമായിരുന്നു. ജൂൺ 16നാണ് ജിതിനെ എസ്ഐടി അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ. കേസ് പൂർണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം.
ജിതിന് സ്ക്രീൻഷോട്ട് നിർമ്മാണത്തിൽ യാതൊരു പങ്കുമില്ലെന്നാണ് ഡിവൈഎഫ്ഐ വാദം. എന്നാൽ ജിതിൻ തന്നെയാണ് സ്ക്രീൻഷോട്ട് നിർമിച്ചതെന്നും പ്രചരിപ്പിച്ചതെന്നുമാണ് പൊലീസ് വിശദീകരണം. ഇന്നലെ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ പ്രവത്തകനായ റിബേഷ് രാമകൃഷ്ണന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്.
A DYFI leader, Amal, has been arrested by the SIT in the Vadakara Kafir screenshot case for allegedly sharing a fake screenshot in a WhatsApp group. He is the second DYFI worker arrested in the case after Jithin Bhaskar, who was later granted bail.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |