
തിരുവനന്തപുരം: ഇൻസുലിൻ കുത്തിവയ്പ്പ് എടുക്കുന്ന പ്രമേഹ രോഗികൾക്ക് ആശ്വാസ വാർത്ത. ദിവസവും കുത്തിവയ്പ്പ് എടുക്കുന്നതിന് പകരം ആഴ്ചയിൽ ഒരിക്കൽ മാത്രം കുത്തിവയ്പ്പ് എടുക്കാവുന്ന ഇൻസുലിൻ ഇന്ത്യയിൽ അവതരിപ്പിച്ചു. വൈകാതെ കേരളത്തിൽ ലഭ്യമാകും. ഡാനിഷ് മരുന്ന് നിർമ്മാതാക്കളായ നൊവൊ നോർഡിസ്‌കാണ് 'അവിക്വലി' എന്ന പേരിൽ ഇൻസുലിൽ ഇൻജക്ഷൻ അവതരിപ്പിച്ചത്.
സാധാരണ ഇൻസുലിൻ കുത്തിവയ്പ്പെടുത്താൽ അത് ശരീരത്തിൽ പ്രവർത്തിച്ച് പ്രമേഹത്തെ പ്രതിരോധിക്കുക ഒരു ദിവസമാണ്. എന്നാൽ ഇത് ഒരാഴ്ച നിലനിൽക്കും. ഇത്തരം ഇൻസുലിൻ കുത്തിവയ്പ്പ് ലോകത്താദ്യമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. ഇതിന്റെ സുരക്ഷിതത്വം തെളിയിക്കപ്പെട്ടതാണെന്ന് പ്രമേഹരോഗ വിദഗ്ദ്ധൻ ഡോ.ജ്യോതിദേവ് കേശവദേവ് 'കേരളകൗമുദി'യോട് പറഞ്ഞു. ജ്യോതിദേവിന്റെ സ്ഥാപനവും ഇതിന്റെ ക്ലിനിക്കൽ ട്രയൽസിന്റെ ഭാഗമായിരുന്നു.
പലതരം പ്രമേഹങ്ങളുള്ളവർക്ക് എത്ര അളവിൽ നൽകണം, ഏതൊക്കെ മരുന്നുകൾക്കൊപ്പം ഇത് ഉപയോഗിക്കാം എന്നിവയിലൊക്കെ ഡോക്ടർമാർക്ക് പരിശീലനം വേണ്ടിവരും. എല്ലാവിഭാഗം ഡോക്ടർമാരിലേക്കും പരിശീലനം എത്താൻ ആറുമാസത്തോളം വേണ്ടിവന്നേക്കും. ഇത്
പുതിയതായതുകൊണ്ടും ഒരുപാട് പ്രത്യേകതകൾ ഉള്ളതിനാലും മറ്റ് ഇൻസുലിൻ പോലെയല്ല ഉപയോഗിക്കേണ്ടത്. ഡോസ് കണക്കാക്കുന്നതിലടക്കം വ്യത്യാസമുണ്ട്. ഇക്കാര്യങ്ങളിൽ വൈകാതെ വ്യക്തതവരും.
തത്കാലം 18 വയസ് കഴിഞ്ഞവർക്ക് ഉപയോഗിക്കാൻ മാത്രമാണ് അനുമതി. പുതിയ ഇൻസുലിൻ ആഴ്ചയിൽ 70 യൂണിറ്റ് മാത്രം മതിയാകും. 70 യൂണിറ്റിന് നിലവിൽ നിശ്ചയിച്ചിട്ടുള്ള വില 261 രൂപയാണ്. കോവളത്ത് ഇന്നലെ ആരംഭിച്ച ഗ്ലോബൽ ഡയബറ്റീസ് കൺവെൻഷനിൽ പുതിയ ഇൻസുലിനുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്ന് ഡോ.ജ്യോതിദേവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |