തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (എഫ് സി ആർ എ ) നിയമഭേദഗതിക്കെതിരെ നിയമസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പ്രമേയം പാസായി. പ്രത്യേക പ്രമേയത്തെ എൽഡിഎഫ് പൂർണമായി പിന്തുണച്ചപ്പോൾ രണ്ട് ബിജെപി അംഗങ്ങൾ എതിർപ്പ് രേഖപ്പെടുത്തി. വോട്ടെടുപ്പിൽ 111പേരാണ് പ്രമേയത്തെ അനുകൂലിച്ചത്.
വിദേശത്ത് നിന്ന് സന്നദ്ധ സംഘടനകൾക്കും (എൻജിഒ) ചാരിറ്റബിൾ ട്രസ്റ്റുകൾക്കും ലഭിക്കുന്ന ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിക്കെതിരെയായിരുന്നു പ്രമേയം. കേന്ദ്രസർക്കാരിന്റെ ആസൂത്രിത നീക്കമാണ് ഈ ഭേദഗതിയെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഇത് രാജ്യത്തെ ന്യൂനപക്ഷങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അവരുടെ അവകാശങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നിയമഭേദഗതി എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
എഫ് സി ആർ എ നിയമഭേദഗതി ഭരണഘടനയുടെ ആർട്ടിക്കിൾ 19, 25, 29 എന്നീ വകുപ്പുകളിലെ വ്യവസ്ഥകൾ ലംഘിക്കുന്നതാണെന്നും രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും വി ഡി സതീശൻ വിമർശിച്ചു. നിയമഭേദഗതിയിലൂടെ സന്നദ്ധസംഘടനകളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കം ദുരുപയോഗങ്ങൾ ഉണ്ടാകാനിടയുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ പിന്നാക്ക, ട്രൈബൽ മേഖലകളിലെ ജീവകാരുണ്യപ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രമേയത്തിൽ ഭേദഗതി നിർദേശിച്ചുകൊണ്ട് ബിജെപി എംഎൽഎ വി മുരളീധരൻ രംഗത്തെത്തി. പാർലമെന്റിൽ പാസാക്കിയിയ നിയമങ്ങളിൽ ഭേദഗതി നിർദേശിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു. എന്നാൽ വി മുരളീധരന്റെ വാദം മുഖ്യമന്ത്രി അംഗീകരിച്ചില്ല. തുടർന്ന് നടത്തിയ വോട്ടെടുപ്പിൽ എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയും ലഭിച്ചതോടെ 111 വോട്ടുകളോടെ പ്രമേയം പാസാക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |