കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ. സംഘടനയ്ക്കുള്ളിലെ തർക്കങ്ങൾ അവസാനിക്കുമെന്ന് കരുതിയാണ് ഇത്രയും ദിവസം മിണ്ടാതിരുന്നതെന്നും എന്നാൽ തന്റെ അന്തസിനെ ലക്ഷ്യമിട്ട് വേട്ടയാടാൻ തുടങ്ങിയ സാഹചര്യത്തിലാണ് ഇപ്പോൾ രംഗത്തെത്തുന്നതെന്നും ശ്വേത ഫേസ്ബുക്കിൽ കുറിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് താരം.
അതേസമയം, ശ്വേത മേനോനും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും തങ്ങളുടെ ഔദ്യോഗിക രാജിപ്പത്രിക ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും ഇത് സംഘടനയിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും അഡ്‌ഹോക്ക് കമ്മിറ്റി കൺവീനറും എംഎഎൽഎയുമായ രമേശ് പിഷാരടിയും കെബി ഗണേഷ് കുമാറും ആരോപിച്ചതിന് പിന്നാലെയായിരുന്നു ശ്വേതയുടെ പ്രതികരണം.
ശ്വേതാ മേനോന്റെ പ്രതികരണം
'ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് അമ്മയ്ക്ക് വേണ്ടിയായിരുന്നു. ഞാൻ മിണ്ടാതിരുന്നാൽ അമ്മയെ ചുറ്റിപ്പറ്റിയ വിവാദങ്ങൾ അവസാനിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ എന്റെ വ്യക്തിപരമായ വിശ്വാസ്യതയെ തുടർച്ചയായി ആക്രമിക്കുകയും എന്റെ പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പിന്മാറില്ല. ഇപ്പോൾ ചിലർ പറയുന്നത് ഞാൻ ജനങ്ങളെ വഞ്ചിച്ചുവെന്നും അമ്മയെ അനാഥമാക്കിയെന്നുമാണ്. അല്ല. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. അമ്മയെ അനാഥമാക്കിയിട്ടുമില്ല.
2026 ജൂൺ 21ന് നടന്ന അമ്മയുടെ ആനുവൽ ജനറൽ ബോഡി മീറ്റിംഗിലേക്ക് ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി രാജിവെക്കണമെന്ന് മുൻകൂട്ടി തയ്യാറാക്കിയ അജണ്ടയുമായാണ് ചിലർ (കൃത്യമായി പറഞ്ഞാൽ 10 മുതൽ 15 വരെ അംഗങ്ങൾ) എത്തിയത്. എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉൾപ്പെടുത്തി അവർ ഒരു പ്രീ-പ്രിന്റഡ് റെസല്യൂഷൻ തയ്യാറാക്കി അംഗങ്ങൾക്ക് വിതരണം ചെയ്തു. ആ ആരോപണങ്ങളിൽ ഓരോന്നിനും വസ്തുതാപരവും നിയമപരമായി വ്യക്തവുമായ മറുപടികൾ ഞങ്ങളുടെ പക്കലുണ്ടായിരുന്നു.
ആ റെസല്യൂഷൻ എനിക്ക് കൈമാറിയെങ്കിലും AMMA By-law Article XII(e) പ്രകാരം അത് പാസായിട്ടില്ല. അന്ന് യോഗത്തിൽ പങ്കെടുത്ത 243 അംഗങ്ങളിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 162 പേരുടെ പിന്തുണ ലഭിക്കാത്തതിനാൽ ആ പ്രമേയത്തിന് യാതൊരു നിയമസാധുതയുമില്ല.
ഇന്ന് അവർ അവകാശപ്പെടുന്നത് ജനറൽ ബോഡിയുടെ തീരുമാനപ്രകാരമാണ് അഡ്‌ഹോക് കമ്മിറ്റി നിലവിൽ വന്നത് എന്നാണ്. എനിക്ക് അവരോട് ഇത് ചോദിക്കാനുണ്ട്. അമ്മയുടെ ബൈലോയിൽ എവിടെയാണ് അഡ്‌ഹോക് കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്? ബൈലോയിൽ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവിൽ വന്നത്? ബൈലോ വളരെ വ്യക്തമായി പറയുന്നുണ്ട് ഒരു കമ്മിറ്റി പൂർണമായും ഔദ്യോഗികമായി രാജി വച്ചാൽ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്.
ലാലേട്ടന്റെ കമ്മിറ്റി രാജിവച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്കും ഭരണസമിതിക്കും മാത്രം ഈ നീതി ലഭിക്കാത്തത്? ചില താല്പര്യക്കാർ എങ്ങനെയാണ് ഞങ്ങൾക്ക് മാത്രം വേറൊരു നിയമം അടിച്ചേൽപ്പിക്കുന്നത്? 'അമ്മ'യുടെ ബൈലോ പ്രകാരം ഇവിടെ ഒരൊറ്റ കമ്മിറ്റിക്ക് മാത്രമേ നിലനിൽപ്പുള്ളൂ, അത് ഞങ്ങളുടെ കമ്മിറ്റിയാണ്. അടുത്ത തിരഞ്ഞെടുപ്പ് നടന്ന് (ജനറൽ ബോഡിയുടെ തീരുമാനപ്രകാരം) ഒരു പുതിയ കമ്മിറ്റി രൂപീകരിക്കുന്നതുവരെ ഈ കമ്മിറ്റി തന്നെ തുടരേണ്ടതുണ്ട്.
അതുകൊണ്ട്, അഡ്‌ഹോക് കമ്മിറ്റിയാണെന്ന് അവകാശപ്പെട്ട് മറ്റാരെങ്കിലും രംഗത്തുവരുന്നുണ്ടെങ്കിൽ അത് നിയമവിരുദ്ധമാണ്, അവർ 'അമ്മ'യിലെ അംഗങ്ങളെ വ്യക്തമായി തെറ്റിദ്ധരിപ്പിക്കുകയാണ്. 'അമ്മ' ഒരു ചാരിറ്റി സംഘടനയാണ്. ഇതിലൂടെ സഹായം ലഭിക്കുന്ന ഒത്തിരി പേരുണ്ട്. വാർഷിക ജനറൽ ബോഡി യോഗം കഴിഞ്ഞിട്ട് ഇന്നുവരെ, അമ്മയുടെ യാതൊരു പ്രവർത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ല. ജൂലായ് ഒന്നിന് നൽകേണ്ട 'കൈനീട്ടം' ഞങ്ങൾ അംഗങ്ങൾക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്. സഞ്ജീവിനി, മെഡിക്കൽ ഇൻഷുറൻസ് ഇതെല്ലാം ഞങ്ങൾ കൃത്യമായി ചെയ്യുന്നുമുണ്ട്.
എന്റെ മൗനം മുതലെടുത്ത്, അമ്മയിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച്, ചില vested interests സംഘടനയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ, അമ്മയെ ഹൈജാക്ക് ചെയ്യാൻ ആരെയും ഞാൻ അനുവദിക്കില്ല'.
എന്ന്, ശ്വേത മേനോൻ
പ്രസിഡന്റ്, അമ്മ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |