കൊച്ചി: ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരെ പൊലീസിൽ നൽകിയ പരാതിയിൽ കേസെടുക്കാത്തതിനെ തുടർന്ന് നടി അൻസിബ ഹസൻ കോടതിയെ സമീപിച്ചു. സമൂഹമാദ്ധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തിപരമായ പ്രചരണം നടത്തിയെന്നാരോപിച്ചായിരുന്നു അൻസിബ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ലക്ഷ്മി പ്രിയയും അമ്മ സംഘടനയുടെ മുൻ പ്രസിഡന്റ് ശ്വേതാ മേനോനും അൻസിബയ്ക്കെതിരെ ആസൂത്രിതമായി വ്യാജപ്രചരണങ്ങൾ നടത്തുന്നു എന്നായിരുന്നു അൻസിബയുടെ പരാതി. എന്നാൽ ഇരുവർക്കുമെതിരെ പൊലീസ് ഇതുവരെ കേസെടുക്കാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അൻസിബ പരാതി നൽകിയത്. നേരത്തെ നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിലും കേസെടുത്തിരുന്നില്ല. തുടർന്ന് താരം കോടതിയെ സമീപിക്കുകയും അനുകൂല വിധി സ്വന്തമാക്കുകയും ചെയ്തു, കോടതി വിധിയെ തുടർന്ന് പൊലീസ് ടിനി ടോമിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇപ്പോൾ അൻസിബ നൽകിയ രണ്ടാമത്തെ പരാതിയിലും പൊലീസ് നടപടി വൈകുന്നതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്.
പരാതിയിൽ പ്രാഥമിക അന്വേഷണം മാത്രമാണുണ്ടായതെന്നും തുടർനടപടികൾ വൈകുന്നതായും അൻസിബ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസം ലക്ഷ്മിപ്രിയ ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളെ തുടർന്നാണ് അൻസിബ രണ്ടാമത്തെ പരാതി നൽകിയത്. വിവാദ അഭിമുഖം സംപ്രേഷണം ചെയ്ത ഓൺലൈൻ മീഡിയ ഉടമ സുകുമാരൻ, അഭിമുഖം നടത്തിയ സുരേഷ് എന്നിവർക്കെതിരെയും അൻസിബ പരാതി നൽകിയിട്ടുണ്ട്. വ്യാജപ്രചരണത്തിൽ ശ്വേതാമേനോന്റെ പങ്കും അന്വേഷിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |