ബംഗളൂരു: ഹോംസ്റ്റേയിൽ യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെ ബോധരഹിതനായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ പ്രാന്തപ്രദേശമായ ചിക്കബല്ലാപ്പൂർ മുദ്ദനഹള്ളിയിലെ ഹോംസ്റ്റേയിലാണ് സംഭവം. ഹോംസ്റ്റേയിലെ മുറിക്കുള്ളിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് കയറും ചില ഗുളികകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷം ഉള്ളിൽച്ചെന്നാണോ മരിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നിലത്ത് ബോധരഹിതനായി കണ്ടെത്തിയ യുവതിയുടെ ആൺ സുഹൃത്ത് സഞ്ജീത് അലി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം സഞ്ജീത് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ, അതോ ഇരുവരും ചേർന്ന് ഒന്നിച്ച് ജീവനൊടുക്കാൻ തീരുമാനിച്ചതാണോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. ഏറെ നാളായി പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തെ ഇരു കുടുംബങ്ങളും ശക്തമായി എതിർത്തിരുന്നതായാണ് വിവരം. മുൻപും ഇവർ ഒരുമിച്ച് വീടുവിട്ടിറങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇരുവരും ഹോംസ്റ്റേയിൽ മുറിയെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |