വാഷിംഗ്‌ടൺ: ഇന്ത്യ തങ്ങൾക്കുമുന്നിൽ മുട്ടുമടക്കുമെന്നുള്ള അതിമോഹവുമായി അമേരിക്ക. വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക്കായിരുന്നു അത്തരത്തിലുളള പ്രസ്താവന നടത്തിയത്. ഒന്നോ രണ്ടോ മാസത്തിനുള്ളിൽ വ്യാപാര കരാറിന്റെ ചർച്ചയ്ക്ക് ഇന്ത്യ എത്തുമെന്നു പ്രതീക്ഷിക്കുന്നതായും വാഷിംഗ്‌ടൺ എപ്പോഴും ചർച്ചകൾക്ക് തയാറാണെന്നുമാണ് ഹോവാർഡ് ലുട്‌നിക്ക് പറഞ്ഞത്. റഷ്യൻ എണ്ണയുടെ വാങ്ങൽ വർദ്ധിപ്പിച്ചത് ഇന്ത്യ ചെയ്ത തെറ്റാണെന്നും വാഷിംഗ്‌ടണിനെ ദീർഘകാലം വെല്ലുവിളിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ ചർച്ചയ്ക്ക് എത്തുമെന്ന് ഞാൻ കരുതുന്നു. അവർ ക്ഷമ ചോദിക്കും. ട്രംപുമായി കരാർ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യും. നരേന്ദ്ര മോദിയുമായി എങ്ങനെ ഇടപഴകണം എന്നതിനെക്കുറിച്ചുള്ള തീരുമാനം ട്രംപിന്റേതായിരിക്കും. ആ ചുമതല അദ്ദേഹത്തിന് വിട്ടുകൊടുക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം പ്രസിഡന്റായത്'- ഇപ്രകാരമായിരുന്നു ലുട്‌നിക്കിന്റെ പ്രസ്താവന. ലോകത്തിന്റെ ഉപഭോക്താവ് തങ്ങളാണെന്നും എല്ലാവരും ഉപഭോക്താവിലേക്ക് തിരികെ വരേണ്ടി വരുമെന്നും ലുട്നിക് പറഞ്ഞു. അമേരിക്ക ഏർപ്പെടുത്തിയ അമ്പതുശതമാനം തീരുവയിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയായി യുഎസ് ഡോളറിനെ പിന്തുണയ്ക്കാനും ബ്രിക്സിൽ നിന്ന് പിൻവാങ്ങാനും ഇന്ത്യയോട് ലുട്നിക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനും ലുട്‌നിക്ക് ഇന്ത്യയെ വിമർശിച്ചു. റഷ്യൻ സംഘർഷത്തിന് മുമ്പ് ഇന്ത്യ റഷ്യയിൽ നിന്ന് രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് വാങ്ങിയിരുന്നത്. എന്നാലിപ്പോൾ 40 ശതമാനവും റഷ്യയിൽ നിന്നാണ് വാങ്ങുന്നതെന്നും ലുട്നിക് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |