
മനില: ഫിലിപ്പീൻസിന്റെ തെക്കൻ മേഖലയെ ഞെട്ടിച്ച് ശക്തമായ ഭൂചലനം. റിക്‌ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ വ്യാപകമായി വൈദ്യുതിബന്ധം തകരാറിലാകുകയും ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി ഓടുകയും ചെയ്‌തു. മിന്റാനാവോ ദ്വീപിൽ സാന്റോസ് നഗരത്തിന് 13 കിലോമീറ്റർ തെക്ക്പടിഞ്ഞാറായി ഭൂമിയുടെ 10 കിലോമീറ്റർ ഉള്ളിലാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 7.37ന് ( ഇന്ത്യൻ സമയം രാവിലെ 5:07) ആയിരുന്നു ഭൂചലനം.
'ജനങ്ങളോട് ഉയരം കൂടിയ പ്രദേശങ്ങളിലേക്ക് മാറാനോ കൂടുതൽ ഉൾനാടുകളിലേക്ക് പോകാനോ ഞങ്ങൾ ആവശ്യപ്പെടുകയാണ്.' തീരപ്രദേശത്തുള്ളവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്റർ വരെ (10 അടി) ഉയരത്തിലുള്ള തിരമാലകൾ ഫിലിപ്പീൻസിലെ ചില ഭാഗങ്ങളിലുണ്ടാകാമെന്നാണ് മുന്നറിയിപ്പ്. മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ ഒരുമീറ്റർ (മൂന്നടി) ഉയരത്തിലാകും സുനാമി തിരമാലകൾ ഉണ്ടാകാൻ സാദ്ധ്യത. ജപ്പാനിലും സുനാമി മുന്നറിയിപ്പുണ്ട്.
ലോകത്തിൽ ഏറ്റവുമധികം ഭൂചലന സാദ്ധ്യതയുള്ള മേഖലയിലാണ് ഫിലിപ്പീൻസ് സ്ഥിതിചെയ്യുന്നത്. ഭൂകമ്പങ്ങളും അഗ്നിപർവത സ്‌ഫോടനങ്ങളും പതിവായ പസഫിക് റിംഗ് ഓഫ് ഫയറിലാണ് രാജ്യം നിലകൊള്ളുന്നത്. കൊടുങ്കാറ്റുകളും ഇവിടെ പതിവുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |