ലണ്ടൻ: ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചുകൊണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ പുതുചരിത്രം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം ട്വന്റി-20 മത്സരത്തിൽ പതിനഞ്ചാം വയസിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി കൗമാര താരം വൈഭവ് സൂര്യവംശി. ഇതോടെ സച്ചിൻ ടെണ്ടുൽക്കറുടെ ദശാബ്ദങ്ങൾ പഴക്കമുള്ള റെക്കാഡാണ് വൈഭവ് മറികടക്കുന്നത്. ഇന്ത്യയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ചരിത്ര നേട്ടമാണ് 15കാരനെ തേടിയെത്തിയിരിക്കുന്നത്.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിക്കൊണ്ടാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. മത്സരത്തിന് മുന്നോടിയായി യുവതാരം തിലക് വർമ്മയാണ് വൈഭവിന് ഇന്ത്യൻ ക്യാപ് കൈമാറിയത്.
ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ തന്റെ 16ാം വയസിലാണ് ഇന്ത്യയ്ക്കായി അരങ്ങേറിയത്. സഞ്ജുവിനെ പ്ലേയിംഗ് ഇലവനിൽ നിന്നും ഒഴിവാക്കിയതിനെച്ചൊല്ലി ആരാധകർക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് യുവ വിസ്മയത്തിന്റെ ബാറ്റിംഗിനായി ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൽട്ട്, ജോസ് ബട്ട്ലർ (വിക്കറ്റ് കീപ്പർ), ഹാരി ബ്രൂക്ക് (ക്യാപ്ടൻ), ജേക്കബ് ബെഥേൽ, ടോം ബാന്റൺ, സാം കറൻ, വിൽ ജാക്സ്, ലിയാം ഡാവ്സൺ, ആദിൽ റഷീദ്, ജോഫ്ര ആർച്ചർ, ജോഷ് ടംഗ്.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്ടൻ), തിലക് വർമ്മ, ശിവം ദുബെ, ഹർഷിത് റാണ, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |