ബംഗളൂരു: ആമസോൺ വെയർഹൗസുകളിലെ പരിശോധനയിൽ കാലാവധി കഴിഞ്ഞ നിരവധി ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ബംഗളൂരുവിലാണ് പരിശോധന നടന്നത്. ആറുകോടി രൂപയുടെ സാധനങ്ങളാണ് രണ്ട് ഗോഡൗണുകളിൽ നിന്നായി പിടിച്ചെടുത്തത്. എക്‌സ്‌പയറി ഡേറ്റ് രേഖപ്പെടുത്താത്ത ഉത്‌പന്നങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ബംഗളൂരുവിലെ ദേവനഹള്ളി, മടിവാള എന്നിവിടങ്ങളിലാണ് ഭക്ഷ്യവകുപ്പിന്റെ റെയ്‌ഡ് നടന്നത്. ലൈസൻസില്ലാതെ മരുന്നുകൾ സൂക്ഷിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. രണ്ട് വെയർഹൗസുകളിൽ നിന്നും മരുന്നുകളും പിടിച്ചെടുത്തു. കശുവണ്ടി, പനീർ, മുട്ട തുടങ്ങിയവ പിടിച്ചെടുത്ത ഭക്ഷ്യ ഉത്‌പന്നങ്ങളിൽ ഉൾപ്പെടുന്നു. പരിശോധനയ്ക്ക് പിന്നാലെ വെയർഹൗസുകൾ സീൽ ചെയ്ത് പൂട്ടി.
ഓൺലൈനിലൂടെ വിഷാംശമുള്ള ഉമ്മത്തിൻ കായ് വില്പന നടത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്‌ബാസ്‌കറ്റ് എന്നിവയുടെ ഭക്ഷ്യ ലൈസൻസുകൾ കർണാടക സർക്കാർ കഴിഞ്ഞമാസം താത്ക്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഓൺലൈൻ പ്ളാറ്റ്ഫോമുകൾക്കെതിരെ നടപടി സ്വീകരിച്ചത്.
ഉമ്മത്തിൻ കായ്, അവയുടെ വിത്തുകൾ (ഡാറ്റുറ/ധത്തൂര) എന്നിവ ഓൺലൈനിലൂടെ വിൽക്കുന്നുവെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് അധികൃതർ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ വിഷാംശമുള്ള പഴങ്ങളും വിത്തുകളും വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഭക്ഷ്യവസ്തുക്കളെന്ന നിലയിൽ വില്പനയ്ക്ക് പ്രദർശിപ്പിച്ചിരുന്നതായി കണ്ടെത്തി. മനുഷ്യർ കഴിച്ചാൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും ജീവഹാനി ഉൾപ്പെടെ സംഭവിക്കാനും ഇടയാക്കാവുന്നവയാണ് ഉമ്മത്തിൻ കായ്.
Food department officials raided two Amazon warehouses in Bengaluru and seized expired food products and medicines worth ₹6 crore. Items included cashews, paneer and eggs, along with products lacking expiry dates. The raids were conducted in Devanahalli and Madiwala over suspected illegal storage of medicines. Both warehouses were subsequently sealed and closed.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |