ന്യൂഡൽഹി: 2021 മുതൽ 2026 വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദർശനങ്ങൾക്ക് കേന്ദ്രസർക്കാർ 558.01 കോടി രൂപ ചെലഴിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യസഭയിൽ ഡോ.വി.ശിവദാസൻ, സഞ്ജയ് സിംഗ് എന്നിവരുടെ ചോദ്യങ്ങൾക്കാണ് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരീറ്റ മറുപടി നൽകിയത്. 2021 മുതൽ പ്രധാനമന്ത്രിയുടെ ഓരോ സന്ദർശനത്തിനും വർഷം തിരിച്ചും യാത്രകളുടെ കണക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ സർക്കാർ രാജ്യസഭയിൽ സമർപ്പിച്ചു.
അതേസമയം പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും വ്യാപാര- നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും സഹായിച്ചതായും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതിക വിദ്യ, വ്യാപാരം, പ്രതിരോധം, ഊർജം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കൻ സന്ദർശനം പ്രയോജനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 2021 ഏപ്രിൽ മുതൽ 2025 ഡിസംബർ വരെ ഇന്ത്യക്ക് ലഭിച്ച വിദേശ നിക്ഷേപം 381.8 ബില്യൺ ഡോളറാണെന്നും സർക്കാർ അറിയിച്ചു.
2026 ഫെബ്രുവരി മുതൽ ജൂലായ് വരെ നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്ക് കേന്ദ്രം 74.59 കോടി രൂപയാണ് ചെലവഴിച്ചത്. മലേഷ്യ. ഇസ്രയേൽ, യു.എ.ഇ, ഇറ്റലി, ഫ്രാൻസ്, ആസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. നോർവേ സന്ദർശനത്തിനാണ് ഏറ്റവും കൂടുതൽ ചെലവുണ്ടായത് - 17.46 കോടി രൂപ. ഇസ്രയേൽ (11.92 കോടി), സീഷെൽസ് (8.22 കോടി), സ്വീഡൻ (6.33 കോടി), മലേഷ്യ (5.57 കോടി), ന്യൂസിലാൻഡ് (5.44 കോടി) എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
2025ലാണ് ഏറ്റവും കൂടുതൽ ചെലവ് രേഖപ്പെടുത്തിയത്. ആ വർഷം പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനങ്ങൾക്കായി 187.83 കോടി രൂപ ചെലവഴിച്ചു. ഫ്രാൻസ് (25.60 കോടി), ബ്രസീൽ (17.72 കോടി), അമേരിക്ക (16.56 കോടി), സൗദി അറേബ്യ (15.54 കോടി), ചൈന (10.60 കോടി), യു.കെ (9.92കോടി) എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങൾക്കാണ് ഏറ്റവും കൂടുതൽ ചെലവായത്. 2024ൽ 109.51 കോടി രൂപയാണ് ചെലവായത്. അമേരിക്കൻ സന്ദർശനത്തിന് 15.34 കോടിയും ഇറ്റലിയിലേക്ക് 14.37 കോടിയും ചെലവായി. റഷ്യ (10.75 കോടി), പോളണ്ട് (10.10 കോടി), സിംഗപ്പൂർ (7.75 കോടി) എന്നിവിടങ്ങളിലേക്കുള്ള സന്ദർശനത്തിനും കോടികൾ ചെലവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |