SignIn
Kerala Kaumudi Online
Friday, 18 September 2026 11.29 PM IST

നിതാരി കൂട്ടക്കൊലക്കേസ് പ്രതി സുരീന്ദ‌ർ കോലി ജീവനൊടുക്കി, കണ്ടെത്തിയത് ഹരിദ്വാറിൽ തൂങ്ങിമരിച്ച നിലയിൽ

READ ENGLISH VERSION
surendra-koli
സുരീന്ദ‌ർ കോലി

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച നിതാരി കൂട്ടക്കൊലക്കേസിലെ പ്രതി സുരീന്ദ‌ർ കോലി ജീവനൊടുക്കി. കേസിൽ 2023ൽ അലഹബാദ് ഹൈക്കോടതിയും കഴിഞ്ഞവർഷം സുപ്രീം കോടതിയും ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. 50കാരനായ കോലി ഹരിദ്വാറിൽ ചായക്കട നടത്തിവരികയായിരുന്നു. കടയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഹരിദ്വാർ പൊലീസ് അന്വേഷണം ആരംഭിച്ചു.

അലഹബാദ് ഹൈക്കോടതി കോലിയെയും മറ്റൊരു പ്രതിയായ മൊനീന്ദർ സിംഗ് പന്ദറിനെയും തെളിവുകളുടെ അഭാവത്തിൽ വെറുതെവിടുകയായിരുന്നു. ഉത്തർപ്രദേശിലെ നോയിഡയിൽ സ്ത്രീകളെയും കുട്ടികളെയും മാനഭംഗപ്പെടുത്തിയ ശേഷം കൊന്ന് കുഴിച്ചിട്ടെന്നായിരുന്നു കേസ്. കേസിലെ പ്രധാന പ്രതി സുരീന്ദ‌ർ കോലിയായിരുന്നു. ഇയാളെ 12 കേസുകളിൽ നിന്നും കൂട്ടുപ്രതിയായ മൊനീന്ദർ സിംഗ് പന്ദറെ രണ്ട് കേസുകളിൽ നിന്നുമാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയും റദ്ദാക്കി. കഴിഞ്ഞവർഷം സുപ്രീം കോടതി കോലിയെ 13-ാമത്തെയും അവസാനത്തെയും കേസിൽ നിന്ന് കുറ്റവിമുക്തനാക്കി.

2005- 2006 കാലയളവിൽ നോയിഡയിലെ നിതാരി ഗ്രാമത്തിന് സമീപമുള്ള സെക്‌ടർ 31ലെ ബംഗ്ലാവിന് പിന്നിലെ അഴുക്കുചാലിൽ നിന്ന് കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയതാണ് രാജ്യത്തെ ഞെട്ടിച്ച കേസിലേക്ക് നയിച്ചത്. മൊനീന്ദർ പാന്ദറിന്റേതായിരുന്നു ബംഗ്ലാവ്. പാന്ദേറിന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു സുരീന്ദ‌ർ കോലി. കോലി കുട്ടികളെയും സ്ത്രീകളെയും പ്രലോഭിപ്പിച്ച് വീട്ടിലെത്തിക്കും. തുടർന്ന് ഇരുവരും ചേർന്ന് മാനഭംഗപ്പെടുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് കേസ്. തെളിവ് നശിപ്പിക്കാൻ കുട്ടികളുടെ മൃതദേഹങ്ങൾ വെട്ടിമുറിച്ച് അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞതായി പൊലീസ് റിപ്പോർട്ടുകളിലുണ്ട്.

കൊലപാതകം, അംഗഭംഗം വരുത്തൽ, നരഭോജനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് പ്രതികൾക്ക് നേരെ അന്വേഷണ സംഘങ്ങൾ ആരോപിച്ചത്. തുടർകൊലപാതകങ്ങളാണ് നടന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് കേസ് സിബിഐ ഏറ്റെടുത്തു. 2007ൽ പന്ദറിനും കോലിക്കുമെതിരെ സിബിഐ 19 കേസുകൾ ഫയൽ ചെയ്തു. മാനഭംഗപ്പെടുത്തിയതായും അവരുടെ ശരീരഭാഗങ്ങൾ ഭക്ഷിച്ചതായും കോലി സമ്മതിച്ചിരുന്നു. 20കാരിയെ മാനഭംഗം ചെയ്ത് കൊന്ന കേസിലും ഇരുവരും ശിക്ഷിക്കപ്പെട്ടിരുന്നു.

English Summary

Surendra Koli, an accused in the Nithari mass murder case that shocked the nation, has ended his life. He had been acquitted in the case by the Allahabad High Court in 2023 and by the Supreme Court last year. The 50-year-old Koli had been running a tea stall in Haridwar; his body was found hanging inside the shop. The Haridwar police have initiated an investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURENDRA KOLI, NITHARI SERIAL KILLINGS, NITHARI CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360