കൊൽക്കത്ത: ലയണൽ മെസിയെ കാണുന്നതിനായി ടിക്കറ്റെടുത്ത 33,000 ആരാധകർക്ക് പണം തിരികെ നൽകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. മെസിയുടെ സന്ദർശനത്തിനിടെ യുവരാജ്യ ഭാരതി സ്റ്റേഡിയത്തിലുണ്ടായ വിവാദ സംഭവത്തിനുപിന്നാലെയാണ് നടപടി. സംസ്ഥാനത്തിന്റെ കായിക ബജറ്റിൽനിന്ന് ഇതിനുള്ള തുക അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
2025 ഡിസംബർ 13നായിരുന്നു മെസി കൊൽക്കത്തയിലെത്തിയത്. യുവരാജ്യ ഭാരതി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെ വൻതിക്കും തിരക്കും ഉണ്ടായി. സംഘാടനത്തിലെ പിഴവ് പുറത്തുവന്നതോടെ പരിപാടി വിവാദത്തിലായി. 4000 മുതൽ 6000 രൂപ വരെ നൽകി മെസിയെ കാണാൻ ടിക്കറ്റെടുത്ത ആരാധകർ പണം തിരികെ വേണമെന്നാവശ്യപ്പെട്ടിരുന്നു.
33,000 കായികപ്രേമികൾ നൽകിയ പണം തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായാണ് ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നബന്നയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഉറപ്പുനൽകി. അതേസമയം, പശ്ചിമ ബംഗാളിലെ കായിക മേഖലയ്‌ക്കായി 400 കോടി രൂപ അനുവദിച്ചതായും സുവേന്ദു അധികാരി അറിയിച്ചു.
294 നിയമസഭാ മണ്ഡലങ്ങളിലും മിനി ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമ്മിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ടെന്നിസ്, ബാഡ്‌മിന്റൺ കോർട്ടുകൾ, ജിംനേഷ്യം തുടങ്ങിയ സൗകര്യങ്ങൾ സ്റ്റേഡിയത്തിൽ ഒരുക്കും. ആദ്യഘട്ടത്തിൽ ഈ വർഷം 100 സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കായിക മേഖലയെ മുൻ സർക്കാർ അവഗണിച്ചെന്നും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
West Bengal CM Suvendu Adhikari said 33,000 fans will get refunds for tickets bought for Lionel Messi’s controversial Kolkata event. He also announced a ₹400-crore sports budget and plans for 100 new mini indoor stadiums.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |