പൂനെ: രാജ്യത്ത് ഏറെ ചർച്ചയായ കൊലപാതകമാണ് മഹാരാഷ്‌ട്രയിലെ വ്യവസായി കേതൻ അഗർവാളിന്റേത്. പ്രതിശ്രുത വധു സിയയും (20) കാമുകൻ ചേതൻ ചൗധരിയും (22) ചേർന്ന് ലോഹ്ഗഡ് കോട്ടയിൽ നിന്നു കേതൻ അഗർവാളിനെ കൊക്കയിലേക്ക് തള്ളിയിട്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ആരോപണങ്ങൾക്ക് അപ്പുറം കേസിൽ വലിയ തെളിവുകളൊന്നും ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. നിലവിൽ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മതിയായ തെളിവുകൾ പൊലീസിന് കണ്ടെത്താൻ കഴിയില്ലെങ്കിൽ പ്രതികൾ നിയമപഴുതുകൾ ഉപയോഗിച്ച് ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്.
ആദ്യഘട്ടത്തിൽ കേതൻ കാൽ വഴുതി വീണതാണെന്നാണ് സിയ പൊലീസിനോട് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അപകട മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ മരണശേഷവും സിയയുടെ പെരുമാറ്റത്തിൽ യാതൊരുവിധ സങ്കടമോ ഭാവഭേദമോ ഇല്ലാതിരുന്നത് പൊലീസിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുകയും സിയയെയും കാമുകൻ ചേതനെയും പൊലീസ് അറസ്റ്റ് ചെയ്യുന്നതും.
വരുന്ന നവംബറിൽ സിയയുടെയും കേതന്റെയും വിവാഹം വീട്ടുകാർ ഉറപ്പിച്ചിരുന്നു. എന്നാൽ സിയ ചേതനുമായി പ്രണയത്തിലായിരുന്നതിനാൽ തങ്ങളുടെ ബന്ധത്തിന് കേതൻ തടസമാണെന്ന് മനസിലാക്കിയ ഇരുവരും ചേർന്ന് കേതനെ വകവരുത്താൻ ഗൂഢാലോചന നടത്തുകയായിരുന്നു.
ജൂൺ 14നായിരുന്നു കൊലപാതകം നടത്താനുള്ള സിയയുടെ ആദ്യ ശ്രമം. യുവതി കേതനെ കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി താഴ്‌വരയിലേക്ക് തള്ളിവിട്ടു. എന്നാൽ ഭാഗ്യവശാൽ കേതൻ മലഞ്ചെരിവിലെ പൊന്തക്കാട്ടിൽ പിടിച്ച് രക്ഷപ്പെട്ടു. ഇതുകണ്ട് പതറിപ്പോയ സിയ അവിടെ പാമ്പിനെ കണ്ടെന്ന് കള്ളം പറഞ്ഞുനിലവിളിച്ച് കേതനെ കെട്ടിപ്പിടിച്ച് ശ്രദ്ധ തിരിക്കുകയും തന്റെ കൊലപാതക ശ്രമം മൂടിവയ്ക്കുകയുമായിരുന്നു.
ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് സിയ കേതനെ വീണ്ടും ജൂൺ 18ന് കോട്ടയിലേക്ക് നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി. ഇത്തവണ കാമുകനായ ചേതനെയും ഒപ്പം കൂട്ടിയിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് കേതനെ പിന്നിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.
Pune police arrested Siya (20) and her lover Chetan Chaudhary (22) in connection with businessman Ketan Agarwal's murder. Ketan was pushed off Lohagad Fort on June 18. Initially, police probed an accident but grew suspicious of Siya's behavior. Investigations revealed a conspiracy by the engaged Siya and Chetan, who viewed Ketan as an obstacle to their relationship. They are currently in judicial custody.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |