
ഹൈദരാബാദ്: കൈക്കൂലിക്കേസിൽ സസ്പെൻഷനിൽ കഴിയുന്ന തഹസിൽദാറുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് പണവും സ്വർണവും ഉൾപ്പെടെ കോടികളുടെ സ്വത്തുക്കൾ. ഹൈദരാബാദിലെ ഷാമിർപേട്ട തസഹിൽദാർ തുമ്മക്കൊമ്മ സുചരിതയുടെയും ബന്ധുക്കളുടെയും ഫ്ളാറ്റുകളിലും വീടുകളിലും നടത്തിയ പരിശോധനയിലാണ് അഞ്ചുകോടിയിലേറെ രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തത്. മുപ്പതുലക്ഷം രൂപ കൈക്കൂലി വാങ്ങിയകേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ് സുചരിത ഇപ്പോൾ. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
സിദ്ദിപേട്ടിലെ 2.17ഏക്കർ കൃഷിഭൂമി,ഹൈദരാബാദിൽ മൂന്ന് ഫ്ളാറ്റുകൾ, രണ്ട് ഹൗസ് പ്ലോട്ടുകൾ, വിലകൂടിയ രണ്ട് കാറുകൾ, 1.2 കോടിയുടെ സ്വർണവും വജ്രവും, 12 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ, മുപ്പത്തെട്ടുലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങൾ എന്നിവയാണ് പരിശോധനയിൽ കണ്ടെത്തിയത്. ആസ്തിയുടെ വിപണിമൂല്യം ഇതിലും കൂടുതലായിരിക്കും എന്നാണ് അധികൃതർ പറയുന്നത്. പരിശോധനയിൽ കണ്ടെത്തിയത് തനിക്ക് ലഭിച്ച പൂർവിക സ്വത്തുക്കളാണെന്നാണ് സുചരിത പറയുന്നത്. എന്നാൽ ഇത് വ്യക്തമാക്കുന്ന രേഖകളൊന്നും അവർക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പാേർട്ട്. സർവീസിൽ ഉണ്ടായിരുന്ന കാലത്ത് ഇവരെക്കുറിച്ച് നിരവധി പരാതികളാണ് ലഭിച്ചിരുന്നത്. അക്കാലത്ത് തെറ്റായ മാർഗത്തിലൂടെ സമ്പാദിച്ചതാകാം ഇവയെന്നാണ് കരുതുന്നത്.
ഇവരുടെ ആസ്തികൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിനാമി ഇടപാടുകളും ഉണ്ടെന്നാണ് കരുതുന്നത്. അനധികൃത സ്വത്തുസമ്പാദനത്തിനും സുചരിതക്കെതിരെ കേസെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |