അബുദാബി: ഗൾഫിൽ കഴിഞ്ഞ നാലുമാസത്തിനിടെ 20,000ലധികം പാകിസ്ഥാൻ പൗരന്മാരെ നാടുകടത്തിയതായി റിപ്പോർട്ട്. പാകിസ്ഥാൻ പാർലമെന്റിൽ സമർപ്പിച്ച ഔദ്യോഗിക കണക്കുകളിലാണ് ഷഹബാസ് ഷെരീഫ് സർക്കാരിന് തിരിച്ചടിയായ നിർണായക വിവരങ്ങളുള്ളത്. അനധികൃത കുടിയേറ്റം, വിസ നിയമലംഘനങ്ങൾ, ഭിക്ഷാടനം, ലഹരിക്കേസുകൾ, സുരക്ഷാ പ്രശ്നങ്ങൾ, വ്യാജ രേഖകൾ എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
മാർച്ച് ഒന്ന് മുതൽ ജൂലായ് പതിമൂന്ന് വരെയുള്ള കണക്കുകൾ പ്രകാരം നാടുകടത്തലിൽ സൗദി അറേബ്യയാണ് മുന്നിൽ. 15,500 പാക് പൗരന്മാരെയാണ് സൗദി അറേബ്യ മാത്രം നാടുകടത്തിയത്. 3,800 ഓളം പേരെ തിരിച്ചയച്ച യുഎഇയാണ് തൊട്ടുപിന്നിൽ. ഒമാൻ 1,606, ബഹ്‌റൈൻ 521, ഖത്തർ 429, കുവൈറ്റ് 97 എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളുടെ കണക്കുകൾ.
പട്ടികയിൽ 4628 പേർ പിടിക്കപ്പെടാതിരിക്കാൻ ഒഴിവിൽ കഴിഞ്ഞവരും 1294 പേർ കുറ്റകൃത്യങ്ങളിൽപ്പെട്ട് ജയിൽ ശിക്ഷയനുഭവിച്ചവരുമാണ്. കൂടാതെ 968 കരിമ്പട്ടികയിൽപ്പെട്ടവരും 689 പേർ വിസ കാലാവധി ലംഘിച്ചവരുമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 6000 ത്തിലധികം കേസുകൾ മറ്റുള്ള വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇറാൻ -യുഎസ് സംഘർഷത്തിനിടെ ഇറാൻ ആക്രമണങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളും മറ്റും ചിത്രീകരിച്ചതിനും പങ്കുവച്ചതിനും അറസ്റ്റുചെയ്യപ്പെട്ടവരും നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. അതേസമയം ഈ കാലയളവിൽ സ്വമേധയ ഗൾഫ് വിട്ട പാകിസ്ഥാനികളെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് പാകിസ്ഥാൻ പാർലമെന്ററികാര്യ മന്ത്രി ഡോ. താരിഫ് ഫസൽ പാർലമെന്റിനെ അറിയിച്ചു.
വിദേശ രാജ്യങ്ങളിലെ പൗരന്മാരുടെ നിയമലംഘന പ്രവർത്തനങ്ങൾ അന്താരാഷ്ട്രതലത്തിൽ പാകിസ്ഥാന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ ഇത്തരത്തിൽ തുടർന്നാൽ വരും നാളുകളിൽ മറ്റുരാജ്യങ്ങളിൽ വിസ നടപടിക്രമങ്ങൾ കർശനമാക്കുമെന്നും ഇത് പൗരന്മാർക്ക് തിരിച്ചടിയാകുമെന്നുമുള്ള ആശങ്കയിലാണ് പാകിസ്ഥാൻ.
More than 20,000 Pakistani citizens have reportedly been deported from Gulf countries in the past four months, according to official figures presented in Pakistan’s Parliament. The deportations were linked to illegal immigration, visa violations, begging, drug-related cases, security concerns, and forged documents.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |