പാലക്കാട്: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ലോട്ടറി ടിക്കറ്റുകൾക്കെതിരെ തമിഴ്നാട്ടിൽ കർശന നടപടി. കേരള ലോട്ടറിയുമായി തമിഴ്നാട്ടിലേക്ക് കടക്കുന്നവർക്കായി വാളയാറിൽ പരിശോധന ശക്തമാക്കുകയാണ് തമിഴ്നാട് പൊലീസ്. ലോട്ടറി ടിക്കറ്റുമായി വരുന്നവരെ പിടിക്കാൻ എല്ലാ വാഹനങ്ങളും പൊലീസിന്റെ നേതൃത്വത്തിൽ പരിശോധിക്കുകയാണ്.
തമിഴ്നാട്ടുകാരെ ലക്ഷ്യം വച്ച് വാളയാറിൽ ഒട്ടേറെ ലോട്ടറി കടകളാണുള്ളത്. ഇവിടെ എപ്പോഴും തിരക്കാണ്. ബമ്പർ ടിക്കറ്റുകളടക്കം വാങ്ങാൻ എത്തുന്നവരിൽ കൂടുതലും കോയമ്പത്തൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവരാണ്. തിരുപ്പൂർ, ഈറോഡ്, സേലം ജില്ലയിലുള്ളവരും വർഷങ്ങളായി ഇവിടെ എത്തി ലോട്ടറി വാങ്ങാറുണ്ട്. ചിലർ ചില്ലറ വിൽപനയ്ക്കായി ലോട്ടറി കൊണ്ടുപോകാറുണ്ട്. എന്നാൽ ലോട്ടറി നിരോധനമുളള തമിഴ്നാട്ടിൽ ലോട്ടറി കൈവശം വയ്ക്കുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാണ്.
നേരത്തെ ലോട്ടറിക്കെതിരെ നടപടിയെടുക്കാറുണ്ടെങ്കിലും വിജയ്‌യുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയപ്പോഴാണ് വാഹന പരിശോധനകളടക്കമുള്ള നടപടികൾ ശക്തമാക്കിയത്. പിടിച്ചാൽ തടവും പിഴയും അടക്കമുള്ള ശിക്ഷകൾ ലഭിച്ചേക്കാം. വാളയാറിലുള്ള പൊലീസ് ഔട്ട്‌പോസ്റ്റിൽ എല്ലാ വാഹനങ്ങളും പരിശോധിക്കും. വ്യാഴാഴ്ച കോയമ്പത്തൂരിലേക്ക് വന്ന തമിഴ്നാട് ബസിൽ നിന്ന് ലോട്ടറിയുമായി നാല് പേരെ പിടികൂടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |