ആലപ്പുഴ: സ്വകാര്യ വസ്‌ത്ര വ്യാപാര സ്ഥാപനത്തിന് മുന്നിലുള്ള പെട്ടിക്കട അനധികൃതമായി പൊളിച്ചുമാറ്റി. ആലപ്പുഴ ഹരിപ്പാട് നഗരത്തിലുള്ള ശ്രീവത്സം സിൽക്‌സ് എന്ന വസ്‌ത്രവ്യാപാര സ്ഥാപനവുമായി ബന്ധപ്പെട്ടവരാണ് അശോകൻ എന്നയാളുടെ പെട്ടിക്കട പൊളിച്ചുനീക്കിയത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. രാഷ്‌ട്രീയക്കാരും ജനങ്ങളും പ്രതിഷേധിച്ചതോടെ സംഭവത്തിൽ പൊലീസ് കേസെടുത്തു.
ശ്രീവത്സം സിൽക്‌സിന് സമീപമുണ്ടായിരുന്ന മറ്റൊരു വസ്‌ത്രവ്യാപാര സ്ഥാപനവും ശ്രീവത്സം ഗ്രൂപ്പ് വാങ്ങിയിരുന്നു. ഇതിന് മുന്നിലാണ് അശോകന്റെ പെട്ടിക്കടയുണ്ടായിരുന്നത്. ഇത്രയും വലിയ സ്ഥാപനത്തിന് മുന്നിൽ ചെറിയൊരു പെട്ടിക്കട ഇരിക്കുന്നത് അഭംഗിയായി തോന്നിയതിനാലാണ് സ്ഥാപന ഉടമകൾ ഇത് പൊളിച്ചുനീക്കിയത്. പെട്ടിക്കട ഇരുന്ന സ്ഥലം അശോകന്റെ പേരിലുള്ളതാണ്. ഇതേ സ്ഥലത്ത് തന്നെ പുതിയ കട പണിത് കൊടുക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
എന്നാൽ, പഴയ കെട്ടിടം പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു എന്നാണ് ശ്രീവത്സം ഗ്രൂപ്പ് ആദ്യം പ്രതികരിച്ചത്. പക്ഷേ, ഈ ഉത്തരവിൽ അശോകന്റെ കടയെക്കുറിച്ച് യാതൊരു പരാമർശവും ഇല്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ശ്രീവത്സം ഗ്രൂപ്പ് അധികൃതരെയും അശോകനെയും പ്രതിഷേധക്കാരെയും പൊലീസ് സ്റ്റേഷനിൽ ചർച്ചയ്‌ക്ക് വിളിച്ചിരുന്നു. കട പുനർ നിർമിച്ച് നൽകാമെന്നാണ് ചർച്ചയിൽ ശ്രീവത്സം ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.
A roadside shop in front of Sreevatsam Silks in Harippad, Alappuzha, was allegedly demolished without authorisation, triggering protests and a police case. The company later said it would rebuild the shop after talks with the affected owner and protesters.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |