തിരുവനന്തപുരം: കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. വധശ്രമക്കേസിലും പൊലീസിനെ ആക്രമിച്ച കേസിലുമാണ് സുഗതന് ജാമ്യം ലഭിച്ചത്. നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സുഗതന് ജാമ്യം അനുവദിച്ചത്. ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനായാണ് ഇടക്കാല ജാമ്യം. എന്നാൽ, കാപ്പ കേസിൽ ഹൈക്കോടതിയിൽനിന്നുകൂടി ജാമ്യം ലഭിച്ചാൽ മാത്രമേ സുഗതന് പുറത്തിറങ്ങാനാകൂ.
മാർച്ചിൽ വട്ടിയൂർക്കാവ് വെള്ളേക്കടവ് ജംഗ്‌ഷനിൽ വച്ച് അരുവിപ്പുറം കുളുമല സ്വദേശി പ്രശാന്തിനെ മർദിച്ച കേസിലും കാപ്പ കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരെ ആക്രമിച്ച കേസിലുമാണ് സുഗതന് ഇടക്കാല ജാമ്യം ലഭിച്ചത്. ഈ രണ്ട് കേസുകളിലും കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു.
എന്നാൽ, അനുവദിച്ചിരിക്കുന്ന കാലാവധിക്ക് മുൻപായി കോർപ്പറേഷനിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ടെന്ന ഹൈക്കോടതിവിധി ചൂണ്ടിക്കാട്ടിയാണ് സുഗതൻ വീണ്ടും ജാമ്യാപേക്ഷ നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലായ് 13 വൈകിട്ട് അഞ്ച് മണിമുതൽ ജൂലായ് 14 രാത്രി ഒമ്പത് മണിവരെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ജയലിൽനിന്ന് എത്തിക്കാനുള്ള യാത്രാസമയം ഉൾപ്പെടെ കണക്കാക്കിയാണ് കോടതി ജാമ്യം അനുവദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |