
പന്തളം: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന 6 കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പൊലീസ് പിടികൂടി. ഓടനാവട്ടം മുട്ടറ രാജീവ് ഭവനത്തിൽ രാജീവ് (39), കൊട്ടാരക്കര നെടുവത്തൂർ കുറുമ്പാലൂർ മുകളുവിള വീട്ടിൽ സോമൻ (48) എന്നിവരാണ് പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 19ന് രാത്രി പന്തളം വലിയ കോയിക്കൽ പാലത്തിന് സമീപം പന്തളം പൊലീസും ജില്ലാ ഡാൻസാഫ് ടീമും സംയുക്തമായി വാഹന പരിശോധന നടത്തിയിരുന്നു. ഇതിനിടെ ബൈക്കിലെത്തിയ പ്രതികൾ പൊലീസിനെ വെട്ടിച്ച് കടന്നു. തുടർന്ന് ഇവരെ പിൻതുടർന്ന് വാഹനം തടഞ്ഞുനിറുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ അഞ്ചുവർഷം മുമ്പ് ലക്ഷദ്വീപിൽ നിന്ന് രാജീവ് വാങ്ങിയതാണെന്നും ഉയർന്ന വിലയ്ക്ക് തിരുവല്ലയിൽ വിൽക്കാൻ കൊണ്ടുപോകുകയായിരുന്നെന്നും മൊഴി നൽകി. പ്രതികളെയും പിടിച്ചെടുത്ത ആംബെർ ഗ്രീസും കോന്നി ഡിവിഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കുന്നതുൾപ്പടെയുള്ള തുടർ നടപടികൾ വനംവകുപ്പാണ് സ്വീകരിക്കേണ്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |