SignIn
Kerala Kaumudi Online
Saturday, 04 July 2026 8.08 PM IST

'ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനമായിട്ടില്ല, എല്ലാം സർക്കാർ അനുമതിയോടെ മാത്രം'; വ്യക്തത വരുത്തി അദാനി

READ ENGLISH VERSION
vizhinjam-port
വിഴിഞ്ഞം പോർട്ട് (ചിത്രം: കേരളകൗമുദി)

തിരുവനന്തപുരം: രാഷ്ട്രീയ വിമർശനങ്ങൾ കടുത്തതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റത്തിൽ സർക്കാരിന് അപേക്ഷ പുതുക്കി നൽകി അദാനി പോർട്‌സ്. എംഎസ്‌സിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് പുതുക്കിയ അപേക്ഷയിൽ പറയുന്നത്. സർക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാർ ഒപ്പിടുകയുള്ളൂ എന്നും അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചു.

അതേസമയം, എംഎസ്‍‍സിയുമായുള്ള ഓഹരി കൈമാറ്റത്തില്‍ അദാനി പോർട്‌സ് സിഇഒ അശ്വനി ഗുപ്‌ത വിശദീകരണം നൽകി. ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചതിന് ശേഷം മാത്രമേ ഓഹരി ഇടപാട് നടക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രക്രിയയുടെ തുടക്കം മാത്രമായാണ് എംഎസ്‌സിയുമായി ബൈൻഡിംഗ് കരാർ ഒപ്പിടുന്നത്. ഓഹരി ഇടപാടിന് ശേഷവും തുറമുഖത്തിന്റെ നിയന്ത്രണം അദാനിക്ക് തന്നെയാണെന്നും അശ്വനി ഗുപ്‌ത പറഞ്ഞു.

മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി നൽകാനുള്ള തീരുമാനം പുറത്തുവന്നതിന് പിന്നാലെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രതിപക്ഷത്തിന് പിന്നാലെ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ കെ സി വേണുഗോപാലും വിമർശനമുയർത്തി. 25 ശതമാനത്തിനു മുകളിൽ ഓഹരി വിൽക്കണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അനുമതി വേണം എന്ന ധാരണ ലംഘിക്കാൻ എങ്ങനെ അദാനിക്ക് കഴിഞ്ഞു എന്ന ചോദ്യമാണ് പ്രതിപക്ഷവും കെസി വേണുഗോപാലും ഉയർത്തിയത്.

തുടർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ അദാനിയെ അതൃപ്‌തി അറിയിച്ചു. ഇതോടെയാണ് ഓഹരി കൈമാറ്റത്തിന് അനുമതി തേടി സർക്കാരിന് അദാനി പുതിയ അപേക്ഷ നൽകിയത്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ അന്തിമ കരാറിൽ ഒപ്പിടില്ലെന്നാണ് അപേക്ഷയിൽ വിശദമാക്കുന്നത്. കേരള സർക്കാരുമായി മികച്ച ബന്ധം തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അപേക്ഷയിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADANI GROUP, ADANI SHARE TRANSFER, GOVERNMENT APPROVAL, MSC, ADANI PORT CEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA