
ലോസാഞ്ചലസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ സുരക്ഷ ശക്തിപ്പെടുത്താൻ യുഎസ് സൈന്യം 700 മറൈൻ സൈനികരെ കൂടി താൽക്കാലികമായി വിന്യസിച്ചു. ലോസാഞ്ചലസിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ നാലാം ദിവസത്തിലേക്ക് കടക്കുമ്പോഴും പ്രശ്നത്തിന്റെ വ്യാപ്തി കുറയുന്നില്ല. ട്രംപ് ഭരണകൂടം 2,000 നാഷണൽ ഗാർഡ് സൈനികരെ കൂടി വിന്യസിക്കാൻ ഉത്തരവിട്ട സാഹചര്യത്തിൽ ആഴ്ചയുടെ മദ്ധ്യത്തോടെ നാഷണൽ ഗാർഡ് അംഗങ്ങളുടെ എണ്ണം 4,000 ൽ കൂടുതലാകുമെന്നാണ് വിവരം.
സ്ഥിതിഗതികൾ വഷളാവുകയാണെങ്കിൽ നാഷണൽ ഗാർഡിനെ സഹായിക്കാൻ പെന്റഗൺ 700 മറൈൻ സൈനികരെ അയക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ലോസാഞ്ചലസിലെ ഡൗണ്ടൗണിലെ 101 ഫ്രീവേ ഉൾപ്പെടെയുള്ള പ്രധാന ഫ്രീവേകൾ പ്രക്ഷോഭകർ തടയുകയും ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള വേമോയുടെ നിരവധി ഡ്രൈവറില്ലാ കാറുകൾക്ക് തീയിടുകയും ചെയ്തു. പ്രക്ഷോഭകരെ നിയന്ത്രിക്കാൻ പൊലീസ് കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റുകൾ, ഫ്ലാഷ് ബാംഗ് എന്നിവ പ്രയോഗിച്ചു.
കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ട്രംപിന്റെ നടപടിയെ നിയമവിരുദ്ധമെന്ന് വിശേഷിപ്പിക്കുകയും ഫെഡറൽ സർക്കാരിനെതിരെ കേസെടുക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്തു.സമാധാനപരമായി പ്രതിഷേധിച്ചിരുന്ന സമരക്കാരെ അടിച്ചമർത്തി ട്രംപ് കാലിഫോർണിയയുടെ പരമാധികാരം ലംഘിക്കാൻ ശ്രമിക്കുകയാണെന്നും ന്യൂസം ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെങ്കിലും അക്രമം അസ്വീകാര്യമാണെന്നും പ്രതിഷേധങ്ങൾ നിയന്ത്രണവിധേയമായിരിക്കണമെന്ന് നഗരത്തിലെ പൊലീസ് മേധാവി ജിം മക്‌ഡൊണൽ പ്രസ്താവിച്ചു.ശനി, ഞായർ ദിവസങ്ങളിൽ കുറഞ്ഞത് 39 പേരെ അറസ്റ്റ് ചെയ്തു.
പ്രതിഷേധക്കാരെ കലാപകാരികളെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. അതേസമയം കാലിഫോർണിയയിലെ ഡെമോക്രാറ്റുകൾ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചപ്പോഴാണ് അക്രമം വർദ്ധിച്ചതെന്നാണ് ആരോപണം. മനുഷ്യാവകാശ സംരക്ഷണ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ നാഷണൽ ഗാർഡ് സൈനികരെ വിന്യസിക്കുന്നതിനെ രൂക്ഷമായി വിമർശിച്ചു. ലോസാഞ്ചലസിലെ കുടിയേറ്റ പ്രതിഷേധങ്ങളെ നേരിടാൻ 2,000 നാഷണൽ ഗാർഡ് അംഗങ്ങളെ കൂടി വിന്യസിക്കാനാണ് ട്രംപ് അനുമതി നൽകിയിരിക്കുന്നത്. പുതിയ ഉത്തരവ് പ്രകാരം പ്രതിഷേധങ്ങൾക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള മൊത്തം ഗാർഡുകളുടെ എണ്ണം 4,100 ൽ അധികമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |