
തിരുവനന്തപുരം: എഐസിസി നിരീക്ഷകരുടെ പട്ടികയിൽ തന്റെ വോട്ട് കാണാത്തതിൽ പരാതി നൽകി ഉദുമ നിയുക്ത എംഎൽഎ കെ നീലകണ്ഠൻ. മുകുൾ വാസ്‌നിക്കിന്റെ കയ്യിലുണ്ടായിരുന്ന പട്ടിക പുറത്തുവന്നതിൽ നീലകണ്ഠന്റെ വോട്ട് ഉണ്ടായിരുന്നില്ല. ഇതിനെതിരെയാണ് അദ്ദേഹം രംഗത്തുവന്നത്. ഹൈക്കമാൻഡ് നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കിനുമാണ് പരാതി നൽകിയത്.
'എന്നോട് അഭിപ്രായം ചോദിക്കുകയും കൃത്യമായ മറുപടി നൽകുകയും ചെയ്തു. ഇന്നയാളെ മുഖ്യമന്ത്രിയാക്കണമെന്നും അറിയിച്ചു. പട്ടികയിൽ തന്റെ പേരിന്റെ സ്ഥലത്ത് ഒഴിഞ്ഞുകിടക്കുന്നത് എങ്ങനെയെന്നറിയില്ല. പരാതി മെയിൽ അയച്ചു. ആരുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിർദേശിച്ചതെന്നത് മാദ്ധ്യമങ്ങളോട് പറയാൻ സാധിക്കില്ല'-എന്നാണ് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പ്രതികരിച്ചത്. അതേസമയം, വി ഡി സതീശൻ അനുകൂലിയാണ് കെ നീലകണ്ഠൻ. അദ്ദേഹത്തിന്റെ പേര് കാണാത്തതിൽ ദുരൂഹത ആരോപിക്കുകയാണ് വി ഡി സതീശൻ പക്ഷം.
ഒരു ദേശീയ മാദ്ധ്യമമാണ് പട്ടിക പുറത്തുവിട്ടത്. എഐസിസി നിരീക്ഷകർ ഇന്നലെ നടത്തിയ വ്യക്തിഗത കൂടിക്കാഴ്‌ചയിൽ, കോൺഗ്രസിന്റെ 63 നിയുക്ത എംഎൽഎമാരിൽ 47പേരും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പേര് നിർദേശിച്ചുവെന്നാണ് പട്ടിക വ്യക്തമാക്കുന്നത്. ചെന്നിത്തലയ്‌ക്ക് എട്ട് എംഎൽഎമാരുടെ പിന്തുണയാണ് ലഭിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് വെറും ആറ് എംഎൽഎമാരുടെ പിന്തുണയാണ് ലഭിച്ചത്. ഹൈക്കമാൻഡ് നിരീക്ഷകരുടെ കൈവശമുള്ള രേഖകളുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |