സൺറൈസേഴ്സ് 193/6
മുംബയ് ഇന്ത്യൻസ് 190/7
മുംബയ് ഇന്ത്യൻസിനെ മൂന്ന് റൺസിന് തോൽപ്പിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്
മുംബയ് ഇന്ത്യൻസിന്റെ സീസണിലെ പത്താം തോൽവി
മുംബയ് : ഐ.പി.എല്ലിൽ നിലവിലെ ചാമ്പ്യന്മാരായ മുംബയ് ഇന്ത്യൻസ് സീസണിലെ പത്താം തോൽവി ഏറ്റുവാങ്ങി.
ഇന്നലെ നടന്ന മത്സരത്തിൽമൂന്ന് റൺസിന് സൺറൈസേഴ്സ് ഹൈദരാബാദാണ് മുംബയ് ഇന്ത്യൻസിനെ തകർത്തുവിട്ടത് . ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ആറുവിക്കറ്റ് നഷ്ടത്തിൽ 193റൺസാണ് നേടിയത്.മുംബയ്ക്ക് 190/7 എന്ന സ്കോറിലേ എത്താനായുള്ളൂ.
മൂന്നാം ഓവറിൽ ഓപ്പണർ അഭിഷേക് ശർമ്മയെ (9)നഷ്ടമായ ഹൈദരാബാദിന് പ്രിയം ഗാർഗ്(42),രാഹുൽ ത്രിപാതി (76), നിക്കോളാസ് പുരാൻ (38) എന്നിവരുടെ മികച്ച ബാറ്റിംഗാണ് കരുത്തായത്. രണ്ടാം വിക്കറ്റിൽ ത്രിപാതിയും പ്രിയം ഗാർഗും ചേർന്ന് 78 റൺസാണ് കൂട്ടിച്ചേർത്തത്. 26 പന്തുകൾ നേരിട്ട ഗാർഗ് നാലുഫോറും രണ്ട് സിക്സും പായിച്ചു.മൂന്നാം വിക്കറ്റിൽ ഒരുമിച്ച ത്രിപാതിയും പുരാനും ചേർന്ന് 42 പന്തുകളിൽ അടിച്ചുകൂട്ടിയത് 76 റൺസാണ്.22 പന്തുകളിൽ രണ്ടി ഫോറും മൂന്ന് സിക്സും പറത്തിയ പുരാനെ 17-ാം ഓവറിൽ റിലെ മെരിഡിത്താണ് മടക്കി അയച്ചത്.44 പന്തുകളിൽ ഒൻപത് ഫോറും മൂന്ന് സിക്സും പായിച്ച ത്രിപാതിയെ അടുത്ത ഓവറിൽ രമൺദീപ് സിംഗ് തിരിച്ചയച്ചു. 18-ാം ഓവറിൽ എയ്ഡൻ മാർക്രമും (2) കൂടാരം കയറിയതോടെ സ്കോറിംഗിന്റെ വേഗം കുറഞ്ഞു.അവസാന രണ്ടോവറിൽ 18 റൺസാണ് നേടിയത്. മുംബയ്‌ക്കായി രമൺദീപ് സിംഗ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ മുംബയ്ക്ക് വേണ്ടി രോഹിത് ശർമ്മ(48),ഇഷാൻ കിഷൻ (43), ടിം ഡേവിഡ് (46) എന്നിവർ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.ഹൈദരാബാദിന് വേണ്ടി ഉമ്രാൻ മാലിക്ക് മൂന്നോവറിൽ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വറും വാഷിംഗ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീഴ്ത്തി.