കോഴിക്കോട്: വോട്ടിംഗ് ആരംഭിച്ചതിന് പിന്നാലെ വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയത് ജനങ്ങളെ വലച്ചു. ഇതോടെ പലയിടങ്ങളിലും പോളിംഗ് വൈകി. ഏഴ് മണിക്ക് തന്ന വോട്ടെടുപ്പ് ആരംഭിച്ചെങ്കിലും യന്ത്രങ്ങളുടെ തകരാർ തുടർന്നതോടെ അതി രാവിലെ തന്നെ വോട്ട് ചെയ്യാനെത്തിയവർക്ക് മണിക്കൂറുകളാണ് കാത്തു നിൽക്കേണ്ടി വന്നത്. ചിലയിടങ്ങളിൽ വിവിപാറ്റ് മെഷീനും മറ്റിടങ്ങളിൽ വോട്ടിംഗ് യന്ത്രവുമാണ് തകരാറിലായത്. ജോലിക്കും മറ്റും പോകേണ്ടവരെല്ലാം അതിരാവിലെ തന്നെ ബൂത്തുകളിൽ എത്തിയിരുന്നു.
എന്നാൽ അവർക്കൊന്നും കൃത്യസമയത്ത് വോട്ട് ചെയ്യാൻ സാധിക്കാത്തത് വലിയ പ്രതിസന്ധി സൃഷ്‌ടിച്ചു. വെള്ളിയാഴ്‌ചയായതിനാൽ പള്ളിയിൽ പോകേണ്ടവരും അതിരാവിലെ തന്നെ വോട്ടിംഗ് കേന്ദ്രങ്ങളിൽ എത്തിയിരുന്നു. ഉച്ചയ്ക്ക് മുമ്പെ വോട്ട് രേഖപ്പെടുത്തി പോകാമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം എത്തിയത്.
നെടുങ്ങോട്ടൂർ മാതൃ ബന്ധു വിദ്യാശാല എ.എൽ.പി സ്കൂളിൽ 84ാം ബൂത്തിൽ മെഷീൻ പണിമുടക്കിയതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ വെെകിയാണ് വോട്ട് രേഖപ്പെടുത്തിയത്. ബേപ്പൂർ ഹയർ സെക്കൻഡറി സ്കൂൾ ബൂത്ത് 41 ൽ യന്ത്രതകരാറ് മൂലം എട്ടരയോടെയാണ് പോളിംഗ് ആരംഭിച്ചത്. പുലർച്ചെ 5.45 ന് തകരാറ് റിപ്പോർട്ട് ചെയ്തിട്ടും പരിഹാരമുണ്ടായിരുന്നില്ല. വടകര മിത്തലങ്ങാടി ബൂത്തിൽ വോട്ടിംഗ് തുടങ്ങിയത് രണ്ടര മണിക്കൂർ വൈകിയാണ്. മോക്ക്‌പോൾ തുടങ്ങിയപ്പോൾ തന്നെ യന്ത്രം പണിമുടക്കിയിരുന്നു. 8:35 ഓടുകൂടി പുതിയ വോട്ടിംഗ് മെഷീന്‍ എത്തുകയും മോക്ക് പോൾ പൂർത്തിയാക്കുകയും ചെയ്തു. അത്തോളി കണ്ണിപ്പൊയിലിൽ 142ാം ബൂത്തിൽ എട്ട് മണിയോടെയാണ് പ്രശ്നം പരിഹരിച്ച് വോട്ടിംഗ് ആരംഭിച്ചത്. കുന്ദമംഗലം മണ്ഡലത്തിലെ പുത്തൂർ മഠം എ.എം യു.പി.സ്കൂൾ ബൂത്ത് 139 ൽ പോളിംഗ് വെെകിയത് ജനങ്ങളെ വലച്ചു. വിലങ്ങാട് സെന്റ് ജോർജ് ഹെെസ്കൂൾ ബൂത്ത് 70, പാലൂർ ഗവ എൽ.പി.സ്കൂളിൽ ബൂത്ത് 72 ൽ 9 മണിയോടെയാണ് പോളിംഗ് ആരംഭിച്ചത്. കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ ബൂത്ത് നമ്പർ 1 ൽ മെഷീൻ തകരാർ മോക്പോൾ സമയത്താണ് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് പുതിയ മെഷീൻ എത്തിച്ച വോട്ടിംഗ് പുനരാരംഭിച്ചു. ആഴ്ചവട്ടം സ്കൂൾ 86ാം നമ്പർ ബൂത്തിൽ ഉച്ചഭക്ഷണം എന്നും പറഞ്ഞ് 10 മിനിട്ട് പോളിംഗ് നിർത്തിവെച്ചതായി പരാതിയുയർന്നു. വോട്ടർമാർ ചോദ്യം ചെയ്തതോടെ പരാതി കൊടുത്തോളൂ എന്നായിരുന്നു പ്രിസൈഡിംഗ് ഓഫീസറുടെ മറുപടിയെന്നുമായിരുന്നു പരാതി.
@ വോട്ടിംഗ് മെഷീനിൽ ക്രമക്കേട്;
പരാതി വസ്തുതാ വിരുദ്ധമെന്ന് ജില്ലാ കളക്ടർ
കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ നോർത്ത് മണ്ഡലത്തിൽ വോട്ടിംഗ് മെഷീനിൽ ക്രമക്കേട് ഉണ്ടെന്ന് പരാതി നൽകി വോട്ടർ. പാറമ്മൽ സ്‌കൂളിൽ പതിനേഴാം നമ്പർ ബൂത്തിലാണ് സംഭവം. രാവിലെ വോട്ട് ചെയ്യാൻ എത്തിയ വോട്ടർ തന്റെ സ്ഥാനാർത്ഥിയുടെ ചിഹ്നത്തിൽ വോട്ട് ചെയ്തപ്പോൾ മറ്റൊരു സ്ഥാനാർത്ഥിയുടെ ചിഹ്നത്തിലാണ് പതിഞ്ഞതെന്ന് സംശയം പ്രകടിപ്പിക്കുകയും എന്നാൽ ബൂത്തിലെ ഉദ്യോഗസ്ഥർ പരിശോധിക്കാൻ തയ്യാറായില്ലെന്നുമാണ് പരാതി. തുടർന്ന് അരമണിക്കൂറിന് ശേഷം ഉദ്യോഗസ്ഥർ എത്തി വോട്ടിംഗ് യന്ത്രത്തിൽ ടെസ്റ്റ് പരിശോധന നടത്തിയെങ്കിലും തകരാറില്ലെന്ന് കണ്ടെത്തി.
തുടർന്ന് ഉദ്യോഗസ്ഥരുടെ പരാതിയിൽ എലത്തൂർ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു സ്‌റ്റേഷനിലേക്ക് മാറ്റി. പിന്നീട് ഇയാളെ വിട്ടയ്ക്കുകയും ചെയ്തു.വോട്ടിംഗ് മെഷീനിൽ ക്രമക്കേടുണ്ടെന്ന രീതിയിൽ വന്ന റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്നും തെറ്റായ പരാതി ഉന്നയിച്ച വോട്ടർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. കോഴിക്കോട് നോർത്ത് നിയോജക മണ്ഡലത്തിലെ എൺപത്തി മൂന്നാം നമ്പർ ബൂത്തിൽ സമാനമായ പരാതി ഉന്നയിക്കപ്പെട്ടുവെങ്കിലും ടെസ്റ്റ് വോട്ട് ചെയ്യാൻ പരാതിക്കാരൻ വിസമ്മതിച്ചതായും ജില്ലാ കളക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |