കൊച്ചി: തമിഴക നീരയ്ക്ക് അമേരിക്കയിൽ പ്രിയമേറുന്നു. തിരുപ്പൂരിലെ ഗ്ലോബൽ കോക്കനട്ട് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി നിർമ്മിക്കുന്ന 'തെന്നീര" യുടെ കൊച്ചിയിൽ നിന്നുള്ള ആദ്യലോഡ് ഇന്നലെ പുറപ്പെട്ടു. ഇന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ ലോഡാണിത്. തൂത്തുക്കുടിയേക്കാൾ എളുപ്പമായതിനാലാണ് ഇത്തവണ 'തെന്നീര" കൊച്ചിയിൽ നിന്ന് അയച്ചത്. 'തെങ്ങിൻ നീര്" കടൽകടന്നാൽ കേരളത്തിലെ ചെത്ത് തൊഴിലാളികൾക്ക് തൊഴിലവസരം കൂടും.
വല്ലാർപാടത്ത് നാളികേര വികസനബോർഡ് വൈസ് ചെയർമാൻ ഡോ. കെ.ബി. ഹെബ്ബാറാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. എല്ലാമാസവും തെന്നീരയുടെ ഒരു കണ്ടെയ്‌നർ രാജ്യാന്തര വിപണിയിലെത്തിക്കുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടർ കെ.ബാലസുബ്രഹ്മണ്യൻ പറഞ്ഞു. നാളികേര വികസന മുഖ്യ ഓഫീസർ ഡോ. ബി. ഹനുമന്ത ഗൗഡ, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ജയചന്ദ്രൻ, സൂപ്രണ്ട് അജയ് കുമാർ, ഡി.പി വേൾഡ് ഡയറക്ടർ സുശാന്ത് അവതി, നാളികേര വികസനബോർഡ് സെക്രട്ടറി ആർ. മധു തുടങ്ങിയവർ പങ്കെടുത്തു. റീജന്റ് നോർത്ത് അമേരിക്കയാണ് ഇറക്കുമതി ചെയ്യുന്നത്.
1200 കർഷകർക്ക് നേട്ടം
കയറ്റുമതിയിലൂടെ ആദ്യഘട്ടത്തിൽ 1200 കർഷകർക്ക് നേട്ടമുണ്ടാകും. കമ്പനി പ്രതിദിനം 1000 ലിറ്റർ നീര ഉത്പാദിപ്പിച്ച് തമിഴ്‌നാട്ടിലെ അറുനൂറോളം ഔട്ട്‌ലറ്റുകളിലൂടെ വില്പന നടത്തുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.
രുചികരം,
പോഷകസമൃദ്ധം
പ്രകൃതിദത്തമായ തെന്നീര പോഷകസമ്പന്നമാണെന്ന് കോക്കനട്ട് ഡെവലപ്പ്‌മെന്റ് ബോർഡ് അധികൃതർ പറഞ്ഞു. ടെട്രാ പായ്ക്ക് ചെയ്ത് 12 മാസത്തോളം കേടുകൂടാതെ ഉപയോഗിക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |