തിരുവനന്തപുരം: താത്പര്യ സംരക്ഷണത്തിന് സർക്കാരിന്റെ അനാവശ്യ സമ്മർദ്ദവും ഇടപെടലും കാരണം മൂന്ന് വി.സിമാരെ പുറത്താക്കി കോടതികൾ പ്രഹരിച്ചെങ്കിലും പാഠംപഠിക്കാതെ സർക്കാർ സർവകലാശാലകളിലെ ഇടപെടലുകൾ തുടരുന്നു. സാങ്കേതിക വാഴ്സിറ്റി വി.സിയായിരുന്ന ഡോ.എം.എസ്. രാജശ്രീ, ഫിഷറീസ് വി.സിയായിരുന്ന റിജി ജോൺ, കണ്ണൂർ വി.സി ഡോ.ഗോപിനാഥ് രവീന്ദ്രൻ എന്നിവരാണ് പുറത്താക്കപ്പെട്ടവർ. മൂന്നിലും നിയമനത്തിലെ ക്രമക്കേടുകളായിരുന്നു കാരണം. വി.സി നിയമനത്തിൽ ചാൻസലറായ ഗവർണറുടെ നിലപാടാണ് അന്തിമമെന്നും സർക്കാരിന്റെ ഒരുതരത്തിലുമുള്ള ഇടപെടലും പാടില്ലെന്നും സുപ്രീംകോടതി ഉത്തരവുകളുണ്ടായിരിക്കെയാണ്, പ്രോ ചാൻസലറുടെ അധികാരമുപയോഗിച്ച് കേരള സെനറ്റിൽ മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷയായതും ഗവർണർക്ക് പ്രതിനിധിയെ നൽകില്ലെന്ന് പ്രമേയം പാസാക്കിയതും. പന്ത് ഇനി ഗവർണറുടെ കോർട്ടിലാണ്. മന്ത്രി അദ്ധ്യക്ഷയായ യോഗം ഗവർണർ അസാധുവാക്കാനാണിട.
ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വി.സി സ്ഥാനത്തുനിന്ന് സുപ്രീംകോടതി പുറത്താക്കാനിടയാക്കിയത് മന്ത്രി ബിന്ദുവിന്റെ ഇടപെടലായിരുന്നു. സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട്, മന്ത്രിയുടെ ശുപാർശക്കത്തുകളുടെ അടിസ്ഥാനത്തിൽ ഗോപിനാഥിനെ പുനർനിയമിച്ചത് സർക്കാരിന്റെ അനാവശ്യ ഇടപെടൽ കാരണമാണെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വിധിച്ചത്. രാജശ്രീയുടെ പുറത്താക്കലിനിടയാക്കിയത് സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറി ഉൾപ്പെട്ടതാണ്. യു.ജി.സി ചട്ടപ്രകാരം മൂന്നു മുതൽ അഞ്ചുവരെ പേരുകളുള്ള പാനലിൽ നിന്നല്ല നിയമിച്ചതെന്നതാണ് റിജി ജോണിന്റെ പുറത്താക്കലിന് കാരണമായത്. സർക്കാരിന്റെ ഇടപെടൽ വി.സി നിയമന പ്രക്രിയയെ വികലമാക്കിയെന്നും ചാൻസലറുടെ അധികാരത്തിൽ ഇടപെടുന്നത് രാഷ്ട്രീയ മേധാവിയുടെ ശാസനമായി മാത്രമേ കാണാനാവുകയുള്ളെന്നും കണ്ണൂർ വി.സിക്കേസിലെ ഉത്തരവിൽ പറയുന്നു.
സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാനുള്ള ഹൈക്കോടതി ഉത്തരവനുസരിച്ച് വിളിച്ചുചേർത്ത കേരള സെനറ്റിലാണ് വി.സിയെ മാറ്റി മന്ത്രി ബിന്ദു അദ്ധ്യക്ഷയായത്. നിർദ്ദേശിക്കപ്പെട്ട 2 പേരുകളും ഒഴിവാക്കി, പ്രതിനിധിയെ നൽകില്ലെന്ന് പ്രമേയം പാസാക്കി. ചാൻസലറുടെ അഭാവത്തിലോ അദ്ദേഹത്തിന് പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയിലോ പ്രയോഗിക്കേണ്ട അധികാരമാണ് ചാൻസലറുണ്ടായിരിക്കെ മന്ത്രി പ്രയോഗിച്ചത്. ഗവർണർ രാജിവച്ചശേഷം പുതിയയാൾ വരാൻ വൈകുകയോ വിദേശത്തായിരിക്കുകയോ അസുഖബാധിതനാവുകയോ ചെയ്താലാണ് പ്രോ വി.സിക്ക് അധികാരമുള്ളത്.
തിരിച്ചടികൾ ഇങ്ങനെ
1) 2022 ഒക്ടോബർ 21
സാങ്കേതിക സർവകലാശാല വി.സി ഡോ.എം.എസ്.രാജശ്രീയെ സുപ്രീംകോടതി പുറത്താക്കി
2) 2022 നവംബർ 14
ഫിഷറീസ് സർവകലാശാല വി.സി ഡോ.റിജി ജോണിനെ ഹൈക്കോടതി പുറത്താക്കി
3) 2023 നവംബർ 30
കണ്ണൂർ സർവകലാശാല വി.സി ഡോ.ഗോപിനാഥ് രവീന്ദ്രനെ സുപ്രീംകോടതി പുറത്താക്കി
ചാൻസലർ വെറും പദവിയല്ല
വി.സി നിയമനത്തിലടക്കം തീരുമാനം ചാൻസലറുടേത്. അത് അന്തിമം
ചാൻസലർ എന്നത് വെറും സ്ഥാനപ്പേരല്ല, വാഴ്സിറ്റിയിൽ പ്രധാന ചുമതല
മറ്റാരുടെയെങ്കിലും താത്പര്യം, ആജ്ഞ അനുസരിച്ചാൽ നിയമവിരുദ്ധം
ചാൻസലറും സംസ്ഥാന സർക്കാരുമായി കൃത്യമായ വേർതിരിവ് നിയമത്തിലുണ്ട്
(കണ്ണൂർ വി.സിക്കേസിൽ
സുപ്രീംകോടതി പറഞ്ഞത്)
നാലു വി.സിമാരെ പുറത്താക്കാൻ
ഗവർണറുടെ രണ്ടാം ഹിയറിംഗ്
യു.ജി.സിയെയും കക്ഷിയാക്കി
തിരുവനന്തപുരം: നിയമനത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയ നാലു വൈസ്ചാൻസലർമാരെ പുറത്താക്കുന്നതിന് മുന്നോടിയായി ഈ മാസം 24ന് ഗവർണർ അവരുടെ രണ്ടാം ഹിയറിംഗ് നടത്തും. ഹൈക്കോടതി ഉത്തരവനുസരിച്ചാണിത്. യു.ജി.സി ചട്ടം ലംഘിച്ചുള്ള നിയമനത്തിന്റെ പേരിൽ കാലിക്കറ്റ് (ഡോ.എം.ജെ.ജയരാജ്), സംസ്കൃതം (ഡോ.എം.വി.നാരായണൻ), ഓപ്പൺ (പി.എം മുബാറക് പാഷ), ഡിജിറ്റൽ (ഡോ.സജി ഗോപിനാഥ്) എന്നിവരെയാവും പുറത്താക്കുക. ഹിയറിംഗിൽ യു.ജി.സിയെക്കൂടി കക്ഷിയാക്കി. യു.ജി.സി സ്റ്റാൻഡിംഗ് കോൺസിൽ കൃഷ്ണമൂർത്തി പങ്കെടുക്കാൻ രാജ്ഭവൻ നോട്ടീസയച്ചു.
വി.സിമാരെ കേട്ടശേഷം ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഗവർണർക്ക് നിർദ്ദേശം നൽകിയിരുന്നു. ഫെബ്രുവരി രണ്ടിന് ആദ്യഘട്ട ഹിയറിംഗ് നടത്തിയിരുന്നു. അന്ന് ഗവർണർ ഉന്നയിച്ച സംശയങ്ങൾക്ക് വ്യക്തത വരുത്താനാണ് രണ്ടാം ഹിയറിംഗ്. ഇതിനുശേഷം ഗവർണർ തീരുമാനമെടുക്കും. അയോഗ്യരാണെന്ന് ഗവർണർ ഉത്തരവിട്ടാലും വി.സിമാരുടെ പിരിച്ചുവിടൽ നടപ്പാക്കാൻ 10 ദിവസം അനുവദിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. വി.സിമാർക്ക് അപ്പീൽ നൽകാനാവും. ഡിജിറ്റൽ സർവകലാശാലാ വി.സിക്കാണ് ഇപ്പോൾ സാങ്കേതിക സർവകലാശാലയുടെ ചുമതല. അദ്ദേഹത്തെ ഗവർണർ ഒഴിവാക്കിയാൽ സാങ്കേതിക സർവകലാശാലയ്ക്കും വി.സിയില്ലാതാവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |