
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ, പ്രത്യേകിച്ച് ട്വന്റി-20 ഫോർമാറ്റിൽ നിലവിലുള്ള കടുത്ത കോമ്പറ്റീഷനെക്കുറിച്ച് തുറന്നുപറഞ്ഞ് മലയാളി താരം സഞ്ജു സാംസൺ. 2026 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ഇഷാൻ കിഷന്റെ അപ്രതീക്ഷിത തിരിച്ചുവരവും തുടർന്നുള്ള സംഭവങ്ങളുമാണ് താരം പങ്കുവച്ചത്. സിഎസ്‌കെ പോഡ്‌കാസ്റ്റിൽ അഭിനവ് മുകുന്ദുമായി സംസാരിക്കവെയാണ് സഞ്ജു മനസ് തുറന്നത്. രണ്ട് വർഷത്തോളം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിരുന്നിട്ടും കഠിന പ്രയത്‌നത്തിലൂടെയാണ് ഇഷാൻ തിരിച്ചുവന്നതെന്ന് സഞ്ജു പറഞ്ഞു.
'നമ്മൾ എപ്പോഴും നമ്മളെക്കുറിച്ച് മാത്രമാണല്ലോ ചിന്തിക്കാറുള്ളത്? ഞാൻ രാത്രിയും പകലും ഒരുപോലെ കഷ്ടപ്പെടുന്നുണ്ടെന്നാണ് കരുതിയത്. പക്ഷേ, അടുത്തിടെ ഇഷാനും അതേപോലെ പ്രയത്നിക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി. കഴിഞ്ഞ രണ്ടുവർഷം അവൻ ടീമിന് പുറത്തായിരുന്നു. എന്നിട്ടും ആഭ്യന്തര ക്രിക്കറ്റിൽ കഠിനാധ്വാനം ചെയ്ത് അവൻ തിരിച്ചുവന്നു. റൺസ് അടിച്ചുകൂട്ടാൻ തുടങ്ങിയപ്പോൾ, അവൻ എന്റെ സ്ഥാനം ലക്ഷ്യം വയ്ക്കുന്നുണ്ടെന്ന് എനിക്ക് മനസിലായി. ഇത് ഏത് ക്യാമറയ്ക്ക് മുന്നിലും തുറന്നു പറയാൻ എനിക്ക് മടിയില്ല.
തിരുവനന്തപുരത്ത് വച്ച് ഇഷാൻ സെഞ്ച്വറി അടിച്ചപ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു, സഞ്ജു, നീ ഈ സ്ഥാനം അവന് തന്നെ വിട്ടുകൊടുക്ക്. നീ അർഹിക്കുന്നതിനേക്കാൾ കൂടുതൽ അവനിത് അർഹിക്കുന്നുണ്ട്. എനിക്ക് കുറെ അവസരങ്ങൾ കിട്ടിയിട്ടും ഞാൻ റൺസാന്നും എടുത്തിരുന്നില്ല. പക്ഷേ, അവിടെയൊരാൾ മികച്ച ഫോമിൽ കളിക്കുന്നു. മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം നടത്തി, ലോകകപ്പിന് തൊട്ടുമുമ്പ് സെഞ്ച്വറിയും അടിച്ച് വരികയാണ്. അതുകൊണ്ട് സഞ്ജു, നീ ഇത് വിട്ടേക്കെന്നാണ് അപ്പോൾ എനിക്ക് തോന്നിയത്' - സഞ്ജു കൂട്ടിച്ചേർത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |