
ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചയ്ക്ക് പിന്നിൽ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വൻശൃംഖലയെന്ന് പൊലീസ്. രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി) നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നാണ് പ്രചരിച്ച ചോദ്യപേപ്പർ പ്രിന്റ് ചെയ്തതെന്നാണ് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. നാസിക്കിൽ നിന്ന് രാജസ്ഥാനിലെ സിക്കാറിലേക്കും രാജ്യത്തെ മറ്റ് സ്ഥലങ്ങളിലേക്കും ചോദ്യപേപ്പർ എത്തി.
നീറ്റ് പരീക്ഷയ്ക്കുള്ള മാതൃകാ ചോദ്യപേപ്പർ എന്ന നിലയിലാണ് ഇത് പ്രചരിച്ചിരുന്നത്. പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്ക് വൻതുകയ്ക്കാണ് ചോദ്യപേപ്പർ വിറ്റത് എന്നാണ് വിവരം. 30000 രൂപ മുതൽ 28 ലക്ഷം രൂപ വരെ ചോദ്യപേപ്പറിന് കൊടുത്തവരുണ്ട്. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേരളത്തിൽ പഠിക്കുന്ന ഒരു എം.ബി.ബി.എസ് വിദ്യാർത്ഥിയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നു.
അതേസമയം ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയതിനെ തുടർന്ന് മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷ നാഷണൽ ടെസ്റ്റിംഗ് ഏജൻസി റദ്ദാക്കിയിരുന്നു. ഇതോടെ 22 ലക്ഷം വിദ്യാർത്ഥികൾ വീണ്ടും പരീക്ഷയ്ക്ക് ഹാജരാകേണ്ടി വരും. പുതിയ തീയതി എൻ.ടി,എ ഉടൻ പ്രഖ്യാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |